ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുന്നത്. മാര്‍ച്ച് നാലിന് ആദ്യ സെമി ഫൈനലും ദുബായിലാണ് നടക്കുക.

കറാച്ചി: മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ആദ്യ സെമി ഫൈനലിന് മുന്നോടിയായി, ഗ്രൂപ്പ് ബിയില്‍ നിന്ന് അവസാന നാലിലെത്തിയ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക് പറക്കും. ഇരുവരും സെമി ഫൈനല്‍ സ്‌പോട്ട് ഉറപ്പിച്ചിരുന്നു. ആദ്യ സെമി ഫൈനലില്‍ ഇന്ത്യയെ ഏത് ടീമാണ് നേരിടേണ്ടതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഇരു ടീമുകളും ദുബായിലേക്ക് പറക്കും. ഇന്ത്യ - പാക് തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ മോശമായതിനാല്‍ ഇന്ത്യക്ക് പാകിസ്ഥാന്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ വിസ്സമതിച്ച സാഹചര്യത്തില്‍ രണ്ട് ടീ്മുകളും ദുബായിലേക്ക് പറക്കാതെ രക്ഷയില്ല.

ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുന്നത്. മാര്‍ച്ച് നാലിന് ആദ്യ സെമി ഫൈനലും ദുബായിലാണ് നടക്കുക. ദുബായിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ടീമുകള്‍ക്ക് മതിയായ സമയം നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് ഗ്രൂപ്പ് ബിയില്‍ നിന്നുള്ള രണ്ട് യോഗ്യതാ ടീമുകളുടെയും ദുബായിലേക്ക് അയക്കേണ്ടി വരുന്നത്. ഐസിസി ഇക്കാര്യം മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓസ്‌ട്രേലിയ ഇന്ന് ഉച്ചയ്ക്ക് തന്നെ ദുബായിലേക്ക് പറന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്ക നാളെയും ദുബായിലെത്തും.

അഴിയാകുരുക്കായി മലയാളി താരം! കരുണ്‍ നായരെ തളയ്ക്കാനാവാതെ കേരളം; വിദര്‍ഭ ഡ്രൈവിംഗ് സീറ്റില്‍

നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം അവസാനിച്ചതിന് ശേഷം മാത്രമേ സെമി ഫൈനല്‍ മത്സരക്രമം തീരുമാനിക്കൂ. പിന്നാലെ ഇന്ത്യയുമായി സെമി ഫൈനല്‍ കളിക്കേണ്ട ടീം ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലന സെഷനില്‍ പങ്കെടുക്കും. കൂടെ വന്ന മറ്റൊരു ടീം തിരിച്ച് ലാഹോറിലേക്ക് പറക്കുകയും ചെയ്യും. അവര്‍ ന്യൂസിലന്‍ഡുമായി ലാഹോറില്‍ സെമി ഫൈനല്‍ കളിക്കും. ലാഹോര്‍ സെമിഫൈനലില്‍ പങ്കെടുക്കുന്ന രണ്ട് ടീമുകള്‍ക്കും മാര്‍ച്ച് 4ന് ഗദ്ദാഫി സ്റ്റേഡിയത്തില്‍ പരിശീലിക്കും.

ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ ലാഹോറില്‍ ജയിക്കുന്ന ടീം വീണ്ടും ദുബായില്‍ തന്നെ തിരിച്ചെത്തണം. ഇന്ത്യ ദുബായില്‍ പരാജയപ്പെടുകയാണെങ്കില്‍ ജയിക്കുന്ന ടീം തിരിച്ച് പാകിസ്ഥാനിലേക്ക് പറക്കും. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. എന്തായാലും ഐസിസി ടൂര്‍ണമെന്റുകളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ നടക്കുന്നത്. ഇതിനിടെ വലിയ രീതിയിലുള്ള പരിഹാസവും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുമുണ്ട്.