Asianet News MalayalamAsianet News Malayalam

ബുമ്രക്കൊപ്പം അശ്വിനും മരണമാസ്; ഓസീസിന് കൂട്ടത്തകര്‍ച്ച, നാണംകെട്ട് സ്‌മിത്ത്!

മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്‌പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. 

Australia vs India 1st Test day 2 ausis lose five wickets
Author
Adelaide SA, First Published Dec 18, 2020, 2:09 PM IST

അഡ്‌ലെയ്‌ഡ്: ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗിന്‍റെ മുനയൊടിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 244 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാംദിനം രണ്ട് സെഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ 92-5 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിടുകയാണ്. മാര്‍നസ് ലബുഷെയ്‌നും(46*) നായകന്‍ ടിം പെയ്‌നുമാണ്(9*) ക്രീസില്‍. മൂന്ന് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും രണ്ട് പേരെ മടക്കി ജസ്‌പ്രീത് ബുമ്രയുമാണ് ഓസീസിനെ നടുക്കിയത്. ടെസ്റ്റ് റണ്‍ മെഷീന്‍ സ്റ്റീവ് സ്‌മിത്ത് ഒരു റണ്ണില്‍ പുറത്തായി. 

ബും ബും ബുമ്ര

ഉമേഷ് യാദവാണ് ഇന്ത്യക്കായി ന്യൂബോള്‍ എടുത്തത്. പിന്നാലെ ഷമിയും ബുമ്രയും ആക്രമണത്തിന് കൂട്ടെത്തിയതോടെ ഓപ്പണര്‍മാരായ മാത്യൂ വെയ്ഡും ജോ ബേണ്‍സും വലഞ്ഞു. അഞ്ചാം ഓവറിലാണ് ഓസീസ് അക്കൗണ്ട് തുറക്കുന്നത്. എന്നാല്‍ ഈ അമിത പ്രതിരോധം 15-ാം ഓവറിലെ ആദ്യ പന്തില്‍ ബുമ്ര പൊളിച്ചു. 51 പന്ത് നേരിട്ട് എട്ട് റണ്‍സെടുത്ത വെയ്‌ഡ് എല്‍ബി. 17-ാം ഓവറിലെ അവസാന പന്തില്‍ ബുമ്ര വീണ്ടും താരമായി. 41 പന്തില്‍ എട്ട് റണ്‍സുമായി ബേണ്‍സും എല്‍ബിയില്‍ പുറത്ത്. ഇതോടെ ഓസീസ് ഓപ്പണര്‍മാരുടെ പ്രതിരോധത്തിന് അന്ത്യം. 

ക്രീസിലൊന്നിച്ചത് വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട സ്റ്റീവ് സ്‌മിത്ത്-മാര്‍നസ് ലബുഷെയ്‌ന്‍ സഖ്യം. ഇതിനിടെ ഫീല്‍ഡിംഗിലെ പിഴവുകള്‍ ഇന്ത്യക്ക് ആശങ്ക കൂട്ടി. ഓസീസ് ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ ബുമ്രയുടെ പന്തില്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ എഡ്ജ് അവസരം സാഹയ്‌ക്ക് മുതലാക്കാനായില്ല. 18-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയില്‍ ലബുഷെയ്‌നെ ബുമ്ര നിലത്തിട്ടു. ബുമ്ര എറിഞ്ഞ 23-ാം ഓവറില്‍ പൃഥ്വി ഷായും ക്യാച്ച് പാഴാക്കി. ബുമ്ര എറിഞ്ഞ 23-ാം ഓവറില്‍ സ്‌മിത്തിന്‍റെ ബാറ്റിലുരസി സ്ലിപ്പിലെത്തിയ പന്തും ഇന്ത്യന്‍ കൈകളില്‍ ചോര്‍ന്നു.   

കളി മാറ്റിമറിച്ച് അശ്വിന്‍

എന്നാല്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ആദ്യമായി പന്തെടുത്തപ്പോള്‍ സ്‌മിത്തിന്‍റെ പ്രതിരോധം പാളി. 27-ാം ഓവറിലെ ആദ്യ പന്തില്‍ സ്‌മിത്ത് ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ സുരക്ഷിത കരങ്ങളില്‍ ഭദ്രം. 29 പന്ത് നേരിട്ട സ്‌മിത്തിന്‍റെ പേരില്‍ ഒരു റണ്‍ മാത്രം. പിന്നാലെയെത്തിയ ട്രാവിസ് ഹെഡിനും അശ്വിന്‍റെ മറുപടി. ഏഴ് റണ്‍സില്‍ നില്‍ക്കേ റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. വിസ്‌മയ താരമെന്ന വിശേഷണവുമായെത്തിയ അരങ്ങേറ്റക്കാരന്‍ കാമറൂണ്‍ ഗ്രീനിനും ഒന്നും ചെയ്യാനായില്ല. 24 പന്തില്‍ 11 റണ്‍സെടുത്ത താരത്തെ അശ്വിന്‍റെ പന്തില്‍ കോലി പറക്കും ക്യാച്ചില്‍ മടക്കി. ഇതോടെ ഓസീസ് 40.3 ഓവറില്‍ 79-5. 

നേരത്തെ രണ്ടാംദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കി ഓസ്‌ട്രേലിയ മേല്‍ക്കൈ നേടിയിരുന്നു. ആദ്യദിനത്തെ സ്‌കോറിനോട് 11 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ചേര്‍ക്കാന്‍ കഴിഞ്ഞത്. 

11 റണ്‍സിനിടെ നാല് വിക്കറ്റ്

ഒന്നാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 233 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ക്രീസിലെത്തിയ ഇന്ത്യ 244ല്‍ ഔള്‍ഔട്ടായി. സ്റ്റാര്‍ക്ക്-കമ്മിന്‍സ് സഖ്യത്തിന്‍റെ പേസാക്രമണമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്നത്തെ മൂന്നാം പന്തില്‍ തന്നെ അശ്വിനെ(15) മടക്കി കമ്മിന്‍സ് തുടങ്ങി. വിക്കറ്റിന് പിന്നില്‍ പെയ്‌ന് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ആഞ്ഞടിച്ചു. മൂന്നാം പന്തില്‍ സാഹ(9) പെയ്ന്‍റെ കൈകളില്‍ അവസാനിച്ചു. തലേന്നത്തെ സ്‌കോറിനോട് ഇരുവര്‍ക്കും ഒരു റണ്‍പോലും അധികം ചേര്‍ക്കാനായില്ല. 

സ്റ്റാര്‍ക്ക് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ ഉമേഷ് യാദവ്(6) വെയ്‌ഡിന്‍റെ കൈകളില്‍ ഒതുങ്ങി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 94-ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് ഷമിയെ പൂജ്യത്തില്‍ മടക്കി കമ്മിന്‍സ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഹെഡിനായിരുന്നു ക്യാച്ച്. നാല് റണ്‍സുമായി ജസ്‌പ്രീത് ബുമ്ര പുറത്താകാതെ നിന്നു. രണ്ടാംദിനം 11 റണ്‍സിനിടെ നാല് വിക്കറ്റും വലിച്ചെറിയുകയായിരുന്നു ഇന്ത്യ. വെറും 23 മിനുറ്റ് മാത്രമാണ് രണ്ടാംദിനം ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നത്. 

ഇന്ത്യന്‍ കിംഗ് കോലി തന്നെ

പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(17), ചേതേശ്വര്‍ പൂജാര(43), വിരാട് കോലി(74), അജിങ്ക്യ രഹാനെ(42), ഹനുമ വിഹാരി(16) എന്നിവരെ ഇന്ത്യക്ക് ആദ്യദിനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 53 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റും പാറ്റ് കമ്മിന്‍സ് 48 റണ്‍സിന് മൂന്ന് വിക്കറ്റും വീഴ്‌ത്തി. ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റും സ്വന്തമാക്കി. 

Follow Us:
Download App:
  • android
  • ios