ഫിഫ ലോകകപ്പില്‍ തുര്‍ക്കിക്കെതിരെ ഓസ്‌ട്രേലിയ നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ രാജ്യത്ത് വന്‍ ആഘോഷങ്ങള്‍ നടന്നു. എന്നാല്‍, ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ഇല്ലാതിരുന്ന ഈ ആവേശം, ഫുട്‌ബോളിന്റെ ആഗോള സ്വീകാര്യതയും ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ബാഹുല്യവും തമ്മിലുള്ള വ്യത്യാസം ചര്‍ച്ചയാക്കുന്നു.

സിഡ്‌നി: ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയ അട്ടിമറി വിജയം നേടിയതിന് പിന്നാലെ രാജ്യത്തിന്റെ തെരുവുകളില്‍ വന്‍ ആഘോഷപ്രകടനങ്ങള്‍. ശക്തരായ തുര്‍ക്കിയെ നേരിട്ട ഓസ്ട്രേലിയ, കടുത്ത പ്രതിരോധ വീര്യവും മികച്ച കൗണ്ടര്‍ അറ്റാക്കിംഗ് ശൈലിയും പുറത്തെടുത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഹകാന്‍ ചല്‍ഹാനോഗ്ലുവിന്റെ ടീമിനെ തകര്‍ത്തത്. ടൂര്‍ണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള യോഗ്യതാ സാധ്യതകളില്‍ നിര്‍ണായകമായേക്കാവുന്ന ഈ വന്‍ വിജയത്തിന് പിന്നാലെ, ഓസ്ട്രേലിയന്‍ ആരാധകര്‍ തെരുവില്‍ ആവേശത്തോടെ ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഘോഷങ്ങള്‍ ഒരു കൗതുകകരമായ ചോദ്യത്തിന് വഴിതുറന്നിരിക്കുകയാണ്. 2023-ല്‍ ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തി പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് നേടിയപ്പോള്‍ എന്തുകൊണ്ട് രാജ്യത്ത് ഇത്തരമൊരു വിക്ടറി പരേഡ് ഉണ്ടായില്ല? ലോക ചാമ്പ്യന്മാരായി ടീം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തുകൊണ്ട് അവരെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് ജനങ്ങള്‍ ഇത്രയധികം തടിച്ചുകൂടിയില്ല?

ഫുട്‌ബോള്‍ ലോകം ഇപ്പോഴും തങ്ങളുടെ ഏറ്റവും വലിയ ആഗോള ടൂര്‍ണമെന്റായി ഫിഫ ലോകകപ്പിന് മാത്രം മുന്‍ഗണന നല്‍കുമ്പോള്‍, ഇതിന് വിപരീതമായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ഏതാണ്ട് എല്ലാ വര്‍ഷവും ഓരോ വലിയ ആഗോള ടൂര്‍ണമെന്റുകള്‍ നടത്തുന്നു. കൂടാതെ ക്രിക്കറ്റ് കളി ടെസ്റ്റ്, ഏകദിനം ടി20 എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നത് പുതിയ ആരാധകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്. എല്ലാ വര്‍ഷവും ലോക ടൂര്‍ണമെന്റുകള്‍ നടക്കുന്നത് പ്രേക്ഷകരില്‍ വലിയ ആവേശം ഉണ്ടാക്കുന്നില്ല എന്നതും ഇതിനൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

തുര്‍ക്കിയെ ഞെട്ടിച്ച് ഓസ്ട്രേലിയ

പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനേക്കാള്‍, ശക്തമായ പ്രതിരോധത്തിലും കൃത്യമായ കൗണ്ടര്‍ അറ്റാക്കുകളിലുമാണ് ഓസ്ട്രേലിയ ഈ വിജയം കെട്ടിപ്പടുത്തത്. തുര്‍ക്കി കൂടുതല്‍ സമയം പന്ത് കൈവശം വെയ്ക്കുകയും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌തെങ്കിലും, ഓസ്ട്രേലിയന്‍ പ്രതിരോധം അച്ചടക്കത്തോടെ ഉറച്ചുനിന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് വേഗത്തില്‍ ആക്രമണം നടത്താനാണ് കോച്ച് ടോണി പോപോവിച്ച് ടീമിനെ ഒരുക്കിയത്.

മത്സരശേഷം, തന്ത്രങ്ങള്‍ കൃത്യമായി നടപ്പിലാക്കിയ തന്റെ യുവനിരയെ കോച്ച് ടോണി പോപോവിച്ച് പ്രശംസിച്ചു.. ''ഈ ടീമിന്റെ ഹെഡ് കോച്ചായി ഇവിടെ നില്‍ക്കാനും ഈ അനുഭവം പങ്കിടാനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇത്രയും ദൂരം യാത്ര ചെയ്ത ഈ മനുഷ്യരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.'' പോപോവിച്ച് പറഞ്ഞു.

YouTube video player