ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു.

റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ റാവല്‍പിണ്ടി ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും റണ്ണൊന്നുമെടുക്കാതെ ആഗ സല്‍മാനും ക്രീസില്‍. 57 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റൻ ഷാൻ മസൂദാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിനെ ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിന് നഷ്ടമായി. സയ്യിം അയൂബും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ പാകിസ്ഥാന്‍ മികച്ച നിലയിലെത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സടിച്ചു. 57 റണ്‍സെടുത്ത ഷാന്‍ മസൂദിനെ പിന്നാലെ സയ്യിം അയൂബിനെയും മെഹ്ദി ഹസന്‍ മിറാസ് മടക്കിയതോടെ പാകിസ്ഥാൻ വീണ്ടും തകര്‍ച്ചയിലായി.

ഓസ്ട്രേലിയന്‍ താരങ്ങളുടെ രഹസ്യങ്ങള്‍ പൊളിച്ച് നുണപരിശോധന, മാക്സ്‌വെല്ലിന്‍റെ രഹസ്യങ്ങള്‍ പുറത്ത്

പിടിച്ചു നില്‍ക്കാൻ ശ്രമിച്ച മുന്‍ നായകന്‍ ബാബര്‍ അസം 77 പന്തില്‍ 31 റണ്‍സെടുത്തു. ഇതിനിടെ സൗദ് ഷക്കീലിനെ(16) മടക്കിയതിന് പിന്നാലെ ബാബറിനെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ പാകിസ്ഥാന്‍ 179-ലേക്ക് തകര്‍ന്നു.ബംഗ്ലാദേശിന് വേണ്ടി ടസ്കിനും മെഹ്ദി ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം ടെസ്റ്റിന്‍റെ ആദ്യ ദിനം പൂര്‍ണമായും നഷ്ടമായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ബംഗ്ലാദേശ് രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. പരമ്പര സമനിലയാക്കാന്‍ പാകിസ്ഥാന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക