അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ അട്ടിമറി ജയം നേടി

വിന്‍ഡ്‌ഹോക്ക്: അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന് 28 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടിയത്. ഫൈസല്‍ ഷിനോസാദ (81), ഖാലിദ് അഹമ്മദ്‌സായ് (74), ഉസൈറുള്ള നിയസൈ (51) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക് 47.4 ഓവറില്‍ 238ന് എല്ലാവരും പുറത്താവുകയായിരുന്നു. 98 റണ്‍സ് നേടിയ ജേസണ്‍ റൗള്‍സാണ് ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നാല് താരങ്ങള്‍ റണ്ണൗട്ടായി.

റൗള്‍സിന് പുറമെ കോര്‍ണെ ബോത (25), ഡാനിയേല്‍ ബോസ്മാന്‍ (20), ലെതാബോ ഫഹ്ലമൊഹ്ലാക (22), അര്‍മാന്‍ മനാക് (15), അദ്‌നാന്‍ ലഗാദീന്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഫ്ഗാനിസ്ഥാന് വേണ്ടി അബ്ദുള്‍ അസീസ്, ഖാദില്‍ സ്റ്റാനിക്‌സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്്ത്തി. നേരത്തെ, അഫ്ഗാന്‍ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ താരങ്ങള്‍ക്ക് പുറമെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 14 റണ്‍സ് നേടിയ നൂറിസ്ഥാനി ഒമര്‍സായാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബുയാണ്ട മജോല, ബോത എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം

മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 235 റണ്‍സാണ് നേടിയത്. 79 റണ്‍സ് നേടിയ റോബര്‍ട്ട് ഒബ്രിയാനാണ് ടോപ് സ്‌കോറര്‍. ഫ്രെഡി ഒഗില്‍ബില്‍ 49 റണ്‍സ് നേടി. ഓസീസിന് വേണ്ടി ചാര്‍ളസ് ചാച്ച്മുണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസീസിന് വേണ്ടി കളിക്കുന്ന മലയാളി താരം ആറ് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 39.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

സ്റ്റീവന്‍ ഹോഗന്റെ (111 പന്തില്‍ 115) സെഞ്ചുറിയാണ് ഓസീസിന് വിജയത്തിലേക്ക് നയിച്ചത്. നിതേഷ് സാമുവല്‍ 77 റണ്‍സുമായി പുറത്താവാതെ നിന്നു. അയര്‍ലന്‍ഡിന്റെ മലയാളി താരം ഫെബിന്‍ മനോജ് 9 ഓവറില്‍ 49 റണ്‍സ് വിട്ടുകൊടുത്തു. എന്നാല്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല.

YouTube video player