സിഡ്നി ബിഗ് ബാഷിൽ പാക് താരം ബാബർ അസം വീണ്ടും നിരാശപ്പെടുത്തി. ബ്രിസ്ബേൻ ഹീറ്റിനെതിരെ വെറും ഒരു റൺസിന് പുറത്തായ ബാബറിന്റെ പ്രകടനം, നേരത്തെ സിംഗിൾ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു.
സിഡ്നി: ബിഗ് ബാഷിൽ വീണ്ടും നാണക്കേടിന്റെ ഇന്നിങ്സുമായി പാക് താരം ബാബർ അസം. ബ്രിസ്ബേൻ ഹീറ്റിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിന്റെ മത്സരത്തിലായിരുന്നു നിരാശജനകമായ പ്രകടനം. 172 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടിയ താരം, വെറും ഒരു റൺസിന് കൂടാരം കയറി. ഏഴ് പന്ത് നേരിട്ടായിരുന്നു ഒരുറൺ നേടിയത്. രണ്ടാം ഓവറിൽ ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ട്ലെറ്റിനായിരുന്നു വിക്കറ്റ്. മത്സരത്തിൽ സ്റ്റീവ് സ്മിത്ത് 40 പന്തിൽ 54 റൺസ് നേടി വിജയത്തിൽ നിർണായകമായിട, സാം കറൻ 27 പന്തിൽ 53 റൺസ് നേടി പുറത്താകാതെ നിന്നു. സിക്സേഴ്സ് 18.4 ഓവറിൽ അഞ്ച് വിക്കറ്റ് വിജയം നേടി.
കഴിഞ്ഞ മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരായ സിക്‌സേഴ്‌സിനെതിരെ സഹതാരം സ്റ്റീവ് സ്മിത്തുമായി വിവാദമുണ്ടായിരുന്നു. ബാബറിന്റെ സിംഗിൾ ആവശ്യം നിരസിച്ചതായിരുന്നു വിവാദം. സിംഗിളെടുക്കാനുള്ള ബാബറിന്റെ ക്ഷണം സ്മിത്ത് നിരസിച്ചു. മത്സരത്തിൽ, സ്മിത്ത് 41 പന്തിൽ സെഞ്ച്വറി നേടുകയും ചെയ്തു. ബാബർ 39 പന്തിൽ നിന്ന് 47 റൺസാണ് നേടിയത്. പതിനൊന്നാം ഓവറിൽ ബാബർ തുടർച്ചയായി മൂന്ന് ഡോട്ട് ബോളുകൾ കളിച്ചതിന് ശേഷം ബാബറിന്റെ സിംഗിൾ സ്മിത്ത് നിരസിച്ചത് ബാബറിന് അനിഷ്ടമായി. റയാൻ ഹാഡ്‌ലിയുടെ അടുത്ത ഓവറിൽ സ്മിത്ത് നാല് സിക്സും ഫോറും സഹിതം പന്തിൽ 32 റൺസ് നേടി തന്റെ തീരുമാനത്തെ ന്യായീകരിച്ചു.
ടൂർണമെന്റിലുടനീളം ബാബറിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 25.26 ശരാശരിയിലും 104.12 സ്ട്രൈക്ക് റേറ്റിലും 202 റൺസ് നേടി. ഈ സീസണിൽ കുറഞ്ഞത് 100 പന്തുകളെങ്കിലും നേരിട്ട ബാറ്റ്സ്മാൻമാരിൽ കാമറൂൺ ബാൻക്രോഫ്റ്റും മുഹമ്മദ് റിസ്വാനും മാത്രമാണ് കുറഞ്ഞ നിരക്കിൽ സ്കോർ ചെയ്തിട്ടുള്ളത്.
