കോലിയെ മറികടന്ന് ബാബര്‍ അസം
ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെ ഏകദിനത്തില്‍ 115 റണ്‍സാണ് ബാബര്‍ അസം നേടിയത്.
കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് പാക്ക് താരം ബാബര്‍ അസം. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് ബാബര്‍ അസം. ശ്രീലങ്കയ്ക്കെതിരായ രണ്ടാമത്തെ ഏകദിനത്തില്‍ 115 റണ്‍സ് നേടിയാണ് ബാബര്‍ അസം ഈ നേട്ടം സ്വന്തമാക്കിയത്.
71 ഇന്നിംഗ്സില്‍ നിന്നും ബാബര്‍ 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ 82 ഇന്നിംഗ്സുകളില്‍ നിന്നാണ് 11 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് കോലി. 64 ഇന്നിംഗ്സുകളില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് പട്ടികയില്‍ ഒന്നാമത്. 65 ഇന്നിംഗുകളില്‍ നിന്നും 11 സെഞ്ചുറികള്‍ നേടിയ ക്വിന്റൺ ഡി കോക്ക് ആണ് പട്ടികയിലെ രണ്ടാമത്തെ താരം.