ഒക്‌റ്റോബര്‍ 23ന് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളോടെ ടി 20 ലോകകപ്പിന് തുടക്കമാവുന്നത്.  24ന് ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാക് മത്സരം.

ലാഹോര്‍: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ടി20 ലോകകപ്പിന്. പ്രത്യേകിച്ച് ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്. 23ന് ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളോടെ ടി 20 ലോകകപ്പിന് തുടക്കമാവുന്നത്. ശേഷം, ഒക്‌റ്റോബര്‍ 24ന് ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- പാക് മത്സരം.

മത്സരത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങണമെന്നാണ് അസം പറയുന്നത്. ''ടി20 ലോകകപ്പില്‍ ഇന്ത്യയുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ അവര്‍ക്ക് തന്നെയാണ് സമ്മര്‍ദ്ദം. യുഎഇയിലെ ഗ്രൗണ്ടുകള്‍ ഞങ്ങള്‍ക്ക് ഹോംഗ്രൗണ്ട് പോലെയാണ്. ഇന്ത്യയെ തോല്‍പ്പിച്ച് തുടങ്ങാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.'' അസം വ്യക്തമാക്കി. 

ന്യൂസിലന്‍ഡിനെതിരെ കളിക്കാനുള്ള പാക് ടീമിനെ കുറിച്ചും അസം വാചാലനായി. ''കിവീസിനെതിരായ മത്സരങ്ങള്‍ക്കുള്ള പാക് ടീമില്‍ മധ്യനിരയില്‍ പ്രശ്‌നങ്ങള്‍ ഏറെയാണ്. എന്നാല്‍ യുവതാരങ്ങള്‍ക്ക് മികച്ച അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.'' അസം വ്യക്തമാക്കി. 

2019 ഇംഗ്ലണ്ട് ലോകകപ്പില്‍ നേര്‍ക്കു നേര്‍ വന്നതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളിച്ചിട്ടില്ല. ഏകദിന ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേധാവിത്തമുണ്ട്.