മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെ പ്രധാന കോച്ചായി നിയമിച്ചു. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും പരിശീലക സംഘത്തിലെത്തുമെന്നാണ് സൂചന.

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന്് മിസ്ബ ഉള്‍ ഹഖ് രാജിവെക്കുന്നത്. അദ്ദേഹത്തോടൊപ്പം ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസും പടിയിറങ്ങി. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയായിരുന്നു ഇരുവരുടേയും രാജി. തുടര്‍ന്ന് മുന്‍ സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖിനെ പ്രധാന കോച്ചായി നിയമിച്ചു. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും പരിശീലക സംഘത്തിലെത്തുമെന്നാണ് സൂചന.

ടി20 ടീമിനെ കുറിച്ച് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതൃപ്തി അറിയിച്ചിരിക്കുകയാണ് അസം. ഷര്‍ജീല്‍ ഖാന്‍, ഫഖര്‍ സമാന്‍, ഫഹീം അഷറഫ്, ഉസ്മാന്‍ ഖാദിര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അസമിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജ ഇക്കാര്യത്തില്‍ നീരസം പ്രകടിപ്പിച്ചു. ഇവര്‍ക്ക് പകരം ആസിഫ് അലി, ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഷൊഹൈബ് മസൂദ് എന്നിവരെയാണ് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്. 

റമീസ് രാജയാണ് ടീം പുറത്തുവിട്ടത്. പിന്നാലെയായിരുന്നു മിസ്ബയുടേയും വഖാറിന്റേയും രാജി. പാക് ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്കാണിത് വഴിവച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് തന്റെ രാജിയെന്ന് മിസ്ബ പറയുമ്പോഴും മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.