ഇതോടെ ഒരു മോശം റെക്കോര്‍ഡും ഗില്ലിന്റെ പേരിലായി. ഒരു ടി20 പരമ്പരയില്‍ നാല് തവണ രണ്ടക്കം കാണാതെ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഗില്‍.

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ രണ്ടാം മത്സരത്തിലെ 77 റണ്‍സ് മാറ്റിവച്ചാല്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ശേഷിക്കുന്ന നാല് മത്സരങ്ങളിലും രണ്ടക്കം കാണാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിന് പുറത്തായ ഗില്ലിന് രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സാണ് നേടിയത്. മൂന്നാം ടി20യില്‍ ആറ് റണ്‍സിനും ഗില്‍ പുറത്തായി. പിന്നാലെ നാലാം ടി20യില്‍ 47 പന്തില്‍ 77 റണ്‍സ്. എന്നാല്‍ അവസാന ടി20യില്‍ ഒമ്പത് റണ്‍സുമായും താരത്തിന് മടങ്ങേണ്ടിവന്നു.

ഇതോടെ ഒരു മോശം റെക്കോര്‍ഡും ഗില്ലിന്റെ പേരിലായി. ഒരു ടി20 പരമ്പരയില്‍ നാല് തവണ രണ്ടക്കം കാണാതെ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഗില്‍. താരം ഒരു ഫ്‌ളാറ്റ് ട്രാക്ക് പ്ലയര്‍ മാത്രമാണെന്ന വിമര്‍ശവും ട്വിറ്ററില്‍ നേരത്തെ ഉയര്‍ന്നിരുന്നു.

അതേസമയം, വിന്‍ഡീസ് പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ തിലക് വര്‍മ സവിശേഷ പട്ടികയില്‍ ഇടം നേടി. അഞ്ച് ടി20 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. 179 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ആറ് റണ്‍സ് വ്യത്യാസത്തിലാണ് തിലകിന് ആദ്യസ്ഥാനം നഷ്ടമായത്. 173 റണ്‍സാണ് തിലക് വര്‍മയുടെ അക്കൗണ്ടില്‍. ദീപക് ഹൂഡ 172 റണ്‍സുമായി മൂന്നാമത്. 150 റണ്‍സോടെ സൂര്യകുമാര്‍ യാദവ് നാലമതുണ്ട്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് (147) അഞ്ചാം സ്ഥാനത്തും.

അരങ്ങേറ്റ പരമ്പരയില്‍ തന്നെ തിലക് വര്‍മ തകര്‍ത്താടി! സ്വന്തമാക്കിയത് കോലിക്കും രോഹിത്തിനുമില്ലാത്ത നേട്ടം

ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരവും മറ്റാരുമല്ല. 173 റണ്‍സ് നേടിയ തിലക് തന്നെയാണ് ഒന്നാമന്‍. 57.67 റണ്‍സാണ് താരത്തിന്റെ ശരാശരി. 140.65 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. സൂര്യകുമാര്‍ യാദവാണ് (166) രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ 90 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാള്‍ മൂന്നാതും.