ആദ്യം ബാറ്റ് ചെയ്ത ന്യൂിസലന്‍ഡിനെ 16.5 ഓവറില്‍ വെറും 60 റണ്‍സിന് പുറത്തായി ബംഗ്ലാദേശ് 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ധാക്ക: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെയും തകര്‍ത്ത് ബംഗ്ലാദേശ്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയവുമായി അഞ്ച് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂിസലന്‍ഡിനെ 16.5 ഓവറില്‍ വെറും 60 റണ്‍സിന് പുറത്തായി ബംഗ്ലാദേശ് 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ മുഹമ്മദ് നയീമിനെയും(1), ലിറ്റണ്‍ ദാസിനെയും(1) തുടക്കത്തിലെ നഷ്ടമായെങ്കിലും 25 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനും 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഷ്ഫീഖുര്‍ റഹീമും 14 റണ്‍സുമായി പുറത്താകാതെ നിന്ന മഹമ്മദുള്ളയും ബംഗ്ലാദേശിന്‍റെ ജയം അനായാസമാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിരയില്‍ രണ്ടു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 9/4 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ കിവീസിനെ 18 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമും ഹെന്‍റി നിക്കോള്‍സും ചേര്‍ന്നാണ് 50 കടത്തിയത്.
ടോം ബ്ലണ്ടല്‍(2), റചിന്‍ രവീന്ദ്ര(0), വില്‍ യംഗ്(5), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ(1) എന്നിവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്ർ 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നസും അഹമ്മദും ഷാക്കിബ് അല്‍ ഹസനും സെയ്ഫുദ്ദീനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
2014ല്‍ ശ്രീലങ്കക്കെതിരെ 60 റണ്‍സിന് ഓള്‍ ഔട്ടായശേഷം ടി20 ക്രിക്കറ്റില്‍ 60 റണ്‍സിന് ന്യൂസിലന്‍ഡ് പുറത്താവുന്നത് ഇതാദ്യമാണ്. ബംഗ്ലാദേശിനെതിരെ ടി20യില്‍ ഏതെങ്കിലും ഒരു ടീമിന്‍റെ ഏറ്റവും ചെറിയ ടോട്ടലുമാണിത്. കഴിഞ്ഞ മാസം ഓസ്ട്രേലിയ 62 റണ്‍സിന് പുറത്തായതായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും ചെറിയ ടോട്ടല്‍. ഇതോടെ തുടര്‍ച്ചയായ രണ്ട് ടി20 മത്സരങ്ങളില്‍ എതിരാളികളെ 70 റണ്‍സിന് താഴെ പുറത്താക്കുന്ന ആദ്യ ടീമെന്ന നേട്ടവും ബംംഗ്ലാദേശിന് സ്വന്തമായി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.
