IPL 2022 : ഐപിഎല്‍ ഇന്ത്യയില്‍ തന്നെ? ഏകദേശ തിയതി പുറത്ത്, പ്രാഥമിക റിപ്പോർട്ടുകള്‍ ഇങ്ങനെ
മുംബൈയിലും പുനെയിലുമായി ടൂർണമെന്‍റ് സംഘടിപ്പിക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്
മുംബൈ: കൊവിഡ് (Covid-19) പ്രസിസന്ധികള്‍ക്കിടെ ഐപിഎല്‍ 2022 (IPL 2022) സീസണ്‍ മാർച്ച് 27നാരംഭിക്കാന്‍ ബിസിസിഐയുടെ (BCCI) ആലോചന. മുന്‍ നിശ്ചയിച്ചതിന് ഒരാഴ്ച മുമ്പാണിത്. ഐപിഎല്‍ ഉടമകളുമായി ( IPL Team Owners) പുരോഗമിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചർച്ചയ്ക്ക് വന്നതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
മുംബൈയിലും പുനെയിലുമായി ടൂർണമെന്‍റ് സംഘടിപ്പിക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. നാല് ഗ്രൌണ്ടുകള്‍ ലഭിക്കും എന്നതാണ് കാരണം. ആദ്യ മത്സരത്തിന് മുംബൈയെ പരിഗണിക്കുന്നു. ഇന്ത്യയില്‍ ടൂർണമെന്‍റ് നടത്തുക സാധ്യമല്ലെങ്കില്‍ വേദിയായി ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയേയും പരിഗണിക്കുമെന്ന് റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 10 ടീമുകള്‍ക്കും ഹോം, എവേ അടിസ്ഥാനത്തില്‍ മത്സരം നടത്താമെന്ന പ്രതീക്ഷ ബിസിസിഐക്ക് നിലവിലില്ല. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും അന്തിമ തീരുമാനമായിട്ടില്ല.
താരലേലത്തിന് ശ്രീശാന്തും
മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഐപിഎല്ലിന്‍റെ ആകർഷണമായിരുന്ന വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇത്തവണ ഐപിഎല്ലിനില്ല. ഫെബ്രുവരി 12, 13 തിയതികളിലാണ് മെഗാ താരലേലം നടക്കുക.
ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി പേസർ എസ് ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തു. 2013ലാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്ന താരം എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങി. പിന്നാലെ ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോള്‍ പേര് വെട്ടുകയായിരുന്നു.
IPL Mega Auction: സ്റ്റാര്‍ക്ക്, ഗെയ്ല്‍, സ്റ്റോക്സ്, ഐപിഎല്‍ ലേലത്തിനില്ലാത്ത പ്രമുഖര്‍