ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു.

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന, ടി20 പരമ്പരകള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ‍് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഗ്രാന്‍റ് ഫ്ലവറിനെ ഇന്ന് പിസിആര്‍ പരിശോധനക്ക് വിധേയനായിക്കിയിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഗ്രാന്‍റ് ഫ്ലവറെ ഐസോലേഷനിലേക്ക് മാറ്റിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഗ്രാന്‍റ് ഫ്ലവറിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ടീം അംഗങ്ങളെ മുഴുവന്‍ ഇന്ന് വൈകിട്ട് വീണ്ടും കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിന്‍റെ ഫലം വന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയ ലങ്കന്‍ താരങ്ങള്‍ ഇപ്പള്‍ ബയോ സെക്യുര്‍ ബബ്ബിളിലാണ്.

ശ്രീലങ്കക്കെതിരായ പരമ്പരയില്‍ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാര്‍ക്കും നാല് സപ്പോര്‍ട്ട് സ്റ്റാഫിനും കഴിഞ്ഞ ദിവസം കൊവിഡ് സഥിരീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരക്ക് പുതിയ ടീമിനെ തന്നെ ഇറക്കാന്‍ ഇംഗ്ലണ്ട് നിര്‍ബന്ധിതതമായിരുന്നു. ഈ മാസം 13നാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്.

സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ശിഖര്‍ ധവാന്‍റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ശ്രീലങ്കക്കക്കെതിരെ ഏകദിന, ടി20 പരമ്പരക്കിറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് യുവതാരങ്ങള്‍ കൂടുതലുള്ള ടീമിന്‍റെ മുഖ്യ പരിശീലകന്‍. മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് പരമ്പരയിലുളളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona