ഇന്‍ഡോറിലെ ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം

ഇന്‍ഡോര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ പരമ്പര വിജയിക്കുക മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലിന് യോഗ്യത നേടുക കൂടി രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നു. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയ 67 പോയിന്‍റോടെ തലപ്പത്തും ഇന്ത്യ 63 പോയിന്‍റുമായി രണ്ടാമതുമാണ്. 

ഇന്‍ഡോറിലെ ഇന്ത്യ-ഓസീസ് മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാം. ഇന്‍ഡോറിലും അവസാന ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദിലും സമനില നേടിയാലും ടീം ഇന്ത്യക്ക് ഫൈനലിലെത്താം. ഇന്‍ഡോറില്‍ തോറ്റാലും അഹമ്മദാബാദില്‍ ജയിച്ചാല്‍ ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കും. പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു സമനില നേടിയാല്‍ ഓസ്ട്രേലിയ ഫൈനലിലെത്തും. പട്ടികയില്‍ രണ്ടാമതുള്ള ഇന്ത്യന്‍ ടീമിനുള്ള ഏക ഭീഷണി ശ്രീലങ്കയാണ്. എന്നാല്‍ ലങ്കയ്ക്ക് കരുത്തരായ ന്യൂസിലന്‍ഡിനെ 2-0ന് തോല്‍പിച്ചാലേ ഫൈനലില്‍ ഇടംപിടിക്കാനാകൂ. ഇന്‍ഡോറിലും അഹമ്മദാബാദിലും ഓസീസ് ജയിക്കുകയും കിവികളെ ലങ്ക 2-0ന് തോല്‍പിക്കുകയും ചെയ്‌താല്‍ മാത്രമേ ഇന്ത്യന്‍ ടീം ഫൈനല്‍ കാണാതെ പുറത്താകൂ. ഈ അത്ഭുതം സംഭവിച്ചാല്‍ ഇന്ത്യയെ മറികടന്ന് 61 പോയിന്‍റ് ശരാശരിയുമായി ലങ്ക ഓസീനൊപ്പം ഫൈനലിലെത്തും. ടീം ഇന്ത്യക്ക് 56 പോയിന്‍റ് ശരാശരി മാത്രമേ ഇങ്ങനെ മത്സര ഫലങ്ങള്‍ വന്നാലുണ്ടാകൂ. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ ഇതിനകം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിട്ടുണ്ട്. 

ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നാം തിയതിയാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. അവസാന മത്സരം അഹമ്മദാബാദില്‍ 9-ാം തിയതി ആരംഭിക്കും. ഇന്‍ഡോര്‍ ടെസ്റ്റിനായി ടീം ഇന്ത്യ ഇതിനകം നഗരത്തില്‍ എത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയും കൂട്ടരും നാളെ പരിശീലനത്തിന് ഇറങ്ങും. അതേസമയം രണ്ടാം ടെസ്റ്റിന് വേദിയായ ദില്ലിയില്‍ തുടരുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. 

ഓസീസിനെ വീണ്ടും ചാരമാക്കാന്‍ ഇന്ത്യന്‍ ടീം ഇന്‍ഡോറില്‍; പദ്ധതികള്‍ ഇങ്ങനെ