രാജസ്ഥാന് തിരിച്ചടിയായി വീണ്ടും അമ്പയറിംഗ് അബദ്ധം, ഗോള്‍ഡൻ ഡക്കായ ദിനേശ് കാർത്തിക്കിനെ രക്ഷിച്ച് ടി വി അമ്പയർ
റിവ്യൂവില്‍ പന്ത് ബാറ്റില്‍ കൊള്ളുന്നതിന് മുമ്പ് ബാറ്റില്‍ കൊണ്ടുവെന്ന് വ്യക്തമാക്കി ടിവി അമ്പയറായ അനില്‍ ചൗധരി കാര്‍ത്തിക്കിനെ നോട്ടൗട്ട് വിധിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലിലെ അമ്പയറംഗ് അബദ്ധങ്ങള്‍ അവസാനിക്കുന്നില്ല. എലിമിനേറ്റര്‍ പോരാട്ടത്തില്‍ ആര്‍സിബി താരം ദിനേശ് കാര്‍ത്തിക്കിനാണ് അമ്പയറുടെ പിഴവില്‍ ഇത്തവണ ജീവന്‍ കിട്ടിയത്. ആര്‍സിബി ഇന്നിംഗ്സിലെ പതിനഞ്ചാം ഓവറിലായിലുന്നു മത്സരത്തിന്‍റെ ഗതി തന്നെ മാറ്റുമായിരുന്ന തീരുമാനം തേര്‍ഡ് അമ്പയര്‍ അനില്‍ ചൗധരി എടുത്തത്.
പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ആവേശ് ഖാനെ തകര്‍ത്തടിച്ച ക്രീസില്‍ നിന്ന രജത് പാടീദാര്‍ ആദ്യ പന്ത് തന്നെ സിക്നിന് പറത്തി. ആദ്യ രണ്ടോവറില്‍ 30 റണ്‍സ് വഴങ്ങിയിരുന്ന ആവേശ് മൂന്നാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്സ് പറത്തിയതോടെ നിരാശനായി. എന്നാല്‍ ഷോര്‍ട്ട് പിച്ചായി വന്ന അടുത്ത പന്തില്‍ പാടീദാറിന് പിഴച്ചു. അനായാസം ബൗണ്ടറി കടത്താമായിരുന പന്ത് പാടീദാര്‍ നേരെ മിഡ് ഓഫില്‍ റിയാന്‍ പരാഗിന്‍റെ കൈകളിലേക്ക് ആണ് അടിച്ചത്.
ഇതോടെ ആര്‍സിബി 122-5ലേക്ക് വീണു. ഏഴാം നമ്പറില്‍ ഫിനിഷറായി ഇറങ്ങിയത് ദിനേശ് കാര്‍ത്തിക്കായിരുന്നു. വിക്കറ്റെടുത്ത ആത്മവിശ്വാസത്തില്‍ പന്തെറിഞ്ഞ ആവേശ് ആദ്യ പന്തില്‍ തന്നെ കാര്‍ത്തിക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. ആവേശിന്‍റെ അപ്പീല്‍ മലയാളി അമ്പയര്‍ കെ എല്‍ അനന്തപത്മനാഭന്‍ ഔട്ട് വിളിച്ചതോടെ ആര്‍സിബി ഞെട്ടി.
Sunil Gavaskar said, "the bat has hit the pad, the bat has not hit the ball". pic.twitter.com/pI8j71TwYf
— Mufaddal Vohra (@mufaddal_vohra) May 22, 2024
എന്നാല്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന മഹിപാല്‍ ലോംറോറുമായി ആലോചിച്ചശേഷം കാര്‍ത്തിക് റിവ്യു എടുത്തു. റിവ്യൂവില്‍ പന്ത് പാഡില്‍ കൊള്ളുന്നതിന് മുമ്പ് ബാറ്റില്‍ കൊണ്ടുവെന്ന് വ്യക്തമാക്കി ടിവി അമ്പയറായ അനില്‍ ചൗധരി കാര്‍ത്തിക്കിനെ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടതല്ല, കാര്‍ത്തിക്കിന്‍റെ ബാറ്റാണ് പാഡില്‍ കൊണ്ടതെന്ന് റീപ്ലേകളില്‍ വ്യക്തമായി. ബാറ്റിലായിരുന്നു പന്ത് കൊണ്ടിരുന്നതെങ്കില്‍ കാര്‍ത്തിക് റിവ്യു എടുക്കാന്‍ ഇത്രയും ആലോചിക്കില്ലായിരുന്നുവെന്ന സാമാന്യ ലോജിക് പോലും അമ്പയര്‍ കണക്കിലെടുത്തില്ല.
Out or Not Out - what do you think? 👀#RRvRCB #IPLonJioCinema #TATAIPL #TATAIPLPlayoffs pic.twitter.com/o8Zn0TAUJJ
— JioCinema (@JioCinema) May 22, 2024
അമ്പയറുടെ തീരുമാനം വന്നതോടെ രാജസ്ഥാന്‍ ടീം ഡയറക്ടര്‍ കുമാര് സംഗക്കാര രോഷാകുലനായി സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാച്ച് ഒപീഷ്യല്‍സിന് അടുത്തേക്ക് പോകുന്നത് കാണാമായിരുന്നു. നേരത്തെ ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ അടിച്ച സിക്സ് ഷായ് ഹോപ്പ് ബൗണ്ടറിയില്‍ കൈയിലൊതുക്കിയപ്പോള്‍ ഫീല്‍ഡറുടെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയോ എന്ന് സംശയമുണ്ടായപ്പഴും അമ്പയറുടെ തീരുമാനം രാജസ്ഥാന് എതിരായിരുന്നു.
ജീവന്‍ കിട്ടിയ കാര്‍ത്തിക് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചില്ലെങ്കിലും 122-6ലേക്ക് വീഴുമായിരുന്ന ആര്‍സിബിയെ 150 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കാര്‍ത്തിക് 13 പന്തില്‍ 11 റണ്‍സെടുത്ത് പതിനെട്ടാം ഓവറില്‍ പുറത്തായി. ആവേശിന്‍റെ പന്തില്‍ കാര്‍ത്തിക്കിനെ യശസ്വി ജയ്സ്വാള്‍ കൈയിലൊതുക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക