userpic
user icon
0 Min read

ഇന്ത്യന്‍ പ്രത്യാക്രമണത്തിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി

bomb threat to cricket stadiums in india
Eden Gardens (Photo: X/@IPL)

Synopsis

ഐപിഎൽ മത്സരങ്ങൾ നടന്ന വേദികളായ അഹമ്മദാബാദ്, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ജയ്പൂർ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങൾക്കാണ് ഭീഷണി.

ദില്ലി: ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ത്ത് തിരിച്ചടി നല്‍കുമെന്ന് ഭീഷണി. ഇന്ത്യ നടത്തിയ കടുത്ത പ്രത്യാക്രമണത്തിന് പിന്നാലെയാണ് സ്‌റ്റേഡിയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി ഉയര്‍ന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയം തുടങ്ങിയവ ബോംബ് വച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. ഭീഷണി ഉയര്‍ന്നിട്ടുള്ള സ്റ്റേഡിയങ്ങളെല്ലാം ഐപിഎല്‍ മത്സരങ്ങള്‍ നടന്ന വേദികളാണെന്ന സവിശേഷതയുമുണ്ട്. 

അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടാണ് അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം. ഞായറാഴ്ച്ച ഈ സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം നിശ്ചയിച്ചിരുന്നു. ഇതിനിടെയാണ് ഇമെയില്‍ ബോംബ് ഭീഷണി ലഭിച്ചത്. ഡിഡിസിഎയിലെ ഉന്നതന്‍ ഭീഷണയുള്ള കാര്യം സ്ഥിരീകരിച്ചു. ഇക്കാര്യം ഡല്‍ഹി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും ഭീഷണിയുണ്ട്. 'നിങ്ങളുടെ സ്റ്റേഡിയം തകര്‍ക്കും' എന്ന ഒറ്റവരി സന്ദേശമാണ് ലഭിച്ചത്. അസോസിയേഷന്‍ പ്രതിനിധികള്‍ ഇത് ഉടന്‍ തന്നെ അഹമ്മദാബാദ് പൊലീസിനു കൈമാറി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയം ഓഫിസില്‍ ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഭീഷണി. സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ ബോംബ് ക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് സ്‌ക്വാഡും ഡേഗ്‌സ്്ക്വാഡും സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. ഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഈഡന്‍ ഗാര്‍ഡന്‍സിനും ഭീഷണിയുണ്ട്. ഔദ്യോഗിക ഇമെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. ാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി വിശദീകരിച്ചു. ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിനെതിരെയും ഭീഷണിയുണ്ട്. ഇന്നു രാവിലെ 9.13നാണ് സന്ദേശം ലഭിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ സ്റ്റേഡിയം ബോംബുവച്ച് തകര്‍ക്കും' എന്നായിരുന്നു ഭീഷണി.

Latest Videos