'നിങ്ങളാണ് യുദ്ധം തെരഞ്ഞെടുത്തത്'; പാകിസ്ഥാനെ രൂക്ഷ വിമര്‍ശനവുമായി സെവാഗും ധവാനും

Synopsis
യുദ്ധം തെരഞ്ഞെടുത്തത് പാകിസ്ഥാനാണെന്ന് സെവാഗ് പറഞ്ഞു. ഇന്ത്യൻ സൈന്യത്തെ ഇരുവരും പ്രകീർത്തിച്ചു.
ദില്ലി: പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സെവാഗും ശിഖര്‍ ധവാനും. ഇന്ത്യ നടത്തിയ കടുത്ത പ്രത്യാക്രമണത്തിന് പിന്നാലെയാണ് മുന്‍ താരങ്ങള്‍ പാകിസ്ഥാനെതിരെ തിരിഞ്ഞത്. ഇന്ത്യന്‍ പ്രതിരോധ സേനയെ വാഴ്ത്തി ഇരുവരും രംഗത്ത് വന്നു.
യുദ്ധം തെരഞ്ഞെടുത്തത് പാകിസ്ഥാനാണെന്ന് സെവാഗ് എക്‌സില്‍ കുറിച്ചിട്ടു. സെവാഗിന്റെ വാക്കുകള്‍... ''പ്രശ്‌നം പരിഹരിക്കാനും ഒതുക്കി തീര്‍ക്കാനും പാക്കിസ്ഥാന് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ യുദ്ധം മതിയെന്ന് അവരാണ് തീരുമാനിച്ചത്. ഏറ്റവും അനുയോജ്യമായ രീതിയില്‍ ഞങ്ങളുടെ സൈനികര്‍ തിരിച്ചടിച്ചിരിക്കും. അതിന്റെ കരുത്ത് താങ്ങാന്‍ പാക്കിസ്ഥാന് കഴിയില്ല.'' സെവാഗ് കുറിച്ചിട്ടു.
സൈന്യത്തിന്റെ ധീരതയെ മുന്‍ താരം ശിഖര്‍ ധവാനും സമൂഹമാധ്യമങ്ങളിലൂടെ വാഴ്ത്തി. ധവാന്റെ വാക്കുകള്‍.. ''നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര സൈനികരോട് ബഹുമാനം മാത്രം. ജമ്മു കശ്മീരിനെതിരായ ഡ്രോണ്‍ ആക്രമണം എത്ര വിദഗ്ധമായിട്ടാണ് സൈന്യം നിര്‍വീര്യമാക്കിയത്. ഇന്ത്യ കരുത്തോടെ നിലകൊള്ളുന്നു. ജയ് ഹിന്ദ്.'' ധവാന്‍ കുറിച്ചിട്ടു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമ്പാട്ടി റായുഡു, വി.വി.എസ്. ലക്ഷ്മണ്‍, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങളും ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റുകള്‍ പങ്കുവച്ചു. ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമേ ഒളിംപ്യന്‍മാരായ നീരജ് ചോപ്ര, പി.വി. സിന്ധു, സൈന നെഹ്വാള്‍ തുടങ്ങിയവരും സൈന്യത്തെ പുകഴ്ത്തി രംഗത്തെത്തി.
നേരത്തെ സീനിയര്‍ താരം വിരാട് കോലിയും ഇന്ത്യന്‍ സേനയ്ക്ക് പിന്തുണയുമായിട്ട് വന്നിരിക്കുകയാണ്. കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിലില്‍ കുറിച്ചിട്ടതിങ്ങനെ... ''ഈ ദുഷ്‌കരമായ സമയത്ത് രാജ്യത്തെ ശക്തമായി സംരക്ഷിക്കുന്ന നമ്മുടെ സായുധ സേനകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നു. മഹത്തായ രാജ്യത്തിന് അവരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന ത്യാഗങ്ങള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു. ജയ് ഹിന്ദ്.'' കോലി കുറിച്ചിട്ടു.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ കളിക്കുന്ന വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാനും ബിസിസിഐ തീരുമാനിച്ചിരുന്നു.