ഐസിസി പ്ലേയര്‍ ഓഫ് ദ് മന്തായതിന് പുറമെ ഐസിസി ബൗളിംഗ് റേറ്റിംഗില്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റും(908) ബുമ്ര നേരത്തെ സ്വന്തമാക്കിയിരുന്നു.
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം അഡ്‌ലെയ്ഡില്‍ ജയവുമായി ഓസ്ട്രേലിയ തിരിച്ചടിച്ചപ്പോള്‍ ബ്രിസ്ബേനില്‍ ഇന്ത്യ സമനില പിടിച്ചത് ബുമ്രയുടെ ബൗളിംഗ് മികവിലായിരുന്നു.
അഡ്‌ലെയ്ഡില്‍ 61 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ബുമ്ര ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 76 റണ്‍സ് വഴങ്ങി ആറ് വിക്കറ്റും രണ്ടാം ഇന്നിംഗ്സില്‍ 18 റണ്‍സ് മൂന്ന് വിക്കറ്റും നേടിയിരുന്നു. മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലാകട്ടെ 57 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ബുമ്ര തിളങ്ങിയെങ്കിലും ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നു.
ഐസിസി പ്ലേയര്‍ ഓഫ് ദ് മന്തായതിന് പുറമെ ഐസിസി ബൗളിംഗ് റേറ്റിംഗില്‍ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റും(908) ബുമ്ര നേരത്തെ സ്വന്തമാക്കിയിരുന്നു. മികച്ച ക്രിക്കറ്റര്‍ക്കും മികച്ച ടെസ്റ്റ് ബൗളര്‍ക്കുമുള്ള കഴിഞ്ഞ വര്‍ഷത്തെ ഐസിസി പുരസ്കാരങ്ങള്‍ക്കായുള്ള ചുരുക്കപ്പട്ടികയിലും ബുമ്രയുണ്ട്.
ഓസ്ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡാണ് വനിതാ താരം. ഇത് രണ്ടാം തവണയാണ് ബുമ്ര ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ന്‍ പീറ്റേഴ്സണ്‍ എന്നിവരെ പിന്തള്ളിയാണ് ബുമ്ര മികച്ച താരമായത്. ഇന്ത്യയുടെ സ്മൃതി മന്ദാനയെയും നോൺകുലുലേക്കോ മ്ലാബയെയും പിന്തള്ളിയാണ് സതര്‍ലാന്‍ഡ് മികച്ച വനിതായ താരമായത്.
