ഈ മാസം 23ന് കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തില്‍ പഞ്ചാബിനായി കളിക്കാൻ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ബിസിസിഐ നിലപാട് കര്‍ശനമാക്കിയതോടെ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധരായി കൂടുതൽ താരങ്ങള്‍. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിനൊപ്പം ഇന്ന് പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്ന് മുംബൈ ടീമിനും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കുമൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ മുക്കാല്‍ മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്.
ചാമ്പ്യൻസ് ട്രോഫി: ദക്ഷിണാഫ്രിക്കയെ ബാവുമ നയിക്കും,ആന്‍റിച്ച് നോര്‍ക്യയയും ലുങ്കി എൻഗിഡിയും ടീമില്‍
അതേസമയം, ഈ മാസം 23ന് കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തില്‍ പഞ്ചാബിനായി കളിക്കാൻ ശുഭ്മാന്‍ ഗില്ലും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 22നാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങുന്നത്. അതിനിടെ രോഹിത്തും ഗില്ലും രഞ്ജിയില്‍ കളിക്കാന്‍ തയാറായി മുന്നോട്ടുവന്നപ്പോഴും വിരാട് കോലിയും റിഷഭ് പന്തും ഡല്‍ഹിക്കായി രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. അലിബാഗിലെ അവധിക്കാല വസതിയില്‍ നിന്ന് വിരാട് കോലി ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു. വിരാട് കോലിയും റിഷഭ് പന്തും രഞ്ജി ട്രോഫിക്കുള്ള ഡല്‍ഹിയുടെ സാധ്യതാ ടീമിലുള്‍പ്പെടുത്തുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി രോഹന്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
വിരാട് കോലിയെ പോലൊരു കളിക്കാരന്‍റെ അനുഭവസമ്പത്ത് രഞ്ജി ടീമിലെ താരങ്ങള്‍ക്കും ഗുണകരമാകുമെന്നും രോഹന്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു. റിഷഭ് പന്തും രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തിയിട്ടില്ല.
