ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യ 271 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചു. ഇഷാന്‍ കിഷന്റെ (103) തകര്‍പ്പന്‍ സെഞ്ചുറിയും സൂര്യകുമാര്‍ യാദവിന്റെ (63) അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് കരുത്തായത്. 

തിരുവനന്തപുരം: ഇന്ത്യക്കെതിരായ അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ (43 പന്തില്‍ 103) സെഞ്ചുറിയാണ് തുണയായത്. സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം കൂടിയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (6) സ്വന്തം കാണികളുടെ മുന്നില്‍ നിരാശപ്പെടുത്തിയ മത്സരത്തിലാണ് കിഷന്‍ ഷോ. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച് നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന്‍ - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്‌നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന്‍ ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്‌സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. ഇഷാന്‍ മടങ്ങിയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ (17 പന്തില്‍ 42) ഇന്നിംഗ്‌സാണ് സ്‌കോര്‍ 270ലെത്തിച്ചത്. ഹാര്‍ദിക് അവസാന ഓവറില്‍ പുറത്തായി. ശിവം ദുബെ (7), റിങ്കു സിംഗ് (8) പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.

ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്‌സ്, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ന്യൂസിലന്‍ഡ്: ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി.

ഇന്ത്യ: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

YouTube video player