എട്ടാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേല്‍ തുര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും(25) മുഷ്ഫീഖുര്‍ റഹീമിനെയും(0) പുറത്താക്കി ബംഗ്ലാദേശിനെ 35-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്. ഇന്ത്യക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 33 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ്. 43 റണ്‍സോടെ ജേക്കര്‍ അലിയും 46 റണ്‍സോടെ തൗഹിദ് ഹൃദോയിയും ക്രീസില്‍. 35-5ല്‍ നിന്നാണ് ബംഗ്ലാദേശ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 100 കടന്നത്. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ തന്‍സിദ് ഹൃദോയ്- ജേക്കര്‍ അലി സഖ്യം 75 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ടോസ് നേടി ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെ(0) മുഹമ്മദ് ഷമി വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറില്‍ ഹര്‍ഷിത് റാണ ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്ർ ഷാന്‍റോയെ(0) വിരാട് കോലിയുെ കൈകളിലെത്തിച്ച് ബംഗ്ലാദേശിനെ ഞെട്ടിച്ചു. ഏഴാം ഓവറില്‍ മെഹ്ദി ഹസന്‍ മിറാസിനെ(5) കൂടി പുറത്താക്കി ഷമി ബംഗ്ലാദേശിന് 26-3ലേക്ക് തള്ളിവിട്ടു.
അക്സറിന്‍റെ ഹാട്രിക്ക് അവസരം കളഞ്ഞുകുളിച്ച് രോഹിത് ശർമ, സ്ലിപ്പില്‍ കൈവിട്ടത് അനായാസ ക്യാച്ച്
എട്ടാം ഓവര്‍ എറിയാനെത്തിയ അക്സര്‍ പട്ടേല്‍ തുര്‍ച്ചയായ പന്തുകളില്‍ തന്‍സിദ് ഹസനെയും(25) മുഷ്ഫീഖുര്‍ റഹീമിനെയും(0) പുറത്താക്കി ബംഗ്ലാദേശിനെ 35-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി. തൊട്ടടുത്ത പന്തില്‍ ജേക്കര്‍ അലിയുടെ വിക്കറ്റ് കൂടി നേടി ഹാട്രിക്ക് തികയ്ക്കാന്‍ അക്സറിന് കഴിയുമായിരുന്നെങ്കിലും അക്സറിന്‍റെ പന്തില്‍ ജേക്കര്‍ അലി സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രോഹിത് ശര്‍മ കൈവിട്ടു.
പിന്നീട് തൗഹിദും ജേക്കറും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി. ഇരുപതാം ഓവറില്‍ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ തൗഹിദ് ഹൃദോയ് നല്‍കിയ അനായാസ ക്യാച്ച് മിഡ് ഓഫില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൈവിട്ടു. 24 റണ്‍സായിരുന്നു ഈ സമയം തൗഹിദിന്‍റെ വ്യക്തിഗത സ്കോര്‍. ജഡേജയുടെ പന്തില്‍ ജേക്കര്‍ അലിയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം രാഹുലും നഷ്ടമാക്കിയതോടെ ബംഗ്ലാദേശ് പതുക്കെ കരകയറി. ഇന്ത്യക്കായി അക്സര്‍ പട്ടേലും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
