പൂജാരക്കും രഹാനെക്കും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല; ഒടുവില്‍ അക്കാര്യം പരസ്യമാക്കി രോഹിത്
കോലി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പരിചയസമ്പന്നരായ താരങ്ങളിലേക്ക് മടങ്ങിപ്പോകുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പകരം നാട്ടിലെ സാഹചര്യങ്ങളില്‍ തന്നെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഞങ്ങളും സെലക്ടര്‍മാരും തീരുമാനിച്ചത്.
ഹൈദരാബാദ്: ചേതേശ്വര്‍ പൂജാരക്കും അജിങ്ക്യാ രഹാനെക്കും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇനിയൊരു തിരിച്ചുവരനുണ്ടാകില്ലെന്ന് സൂചിപ്പിച്ച് ഇന്ത്യൻ നായകന്‍ രോഹ്ത ശര്‍മ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിരാട് കോലി വിട്ടു നില്‍ക്കാന്‍ താരുമാനിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാരയെയോ അജിങ്ക്യാ രഹാനെയോ ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രോഹിത്.
കോലി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പരിചയസമ്പന്നരായ താരങ്ങളിലേക്ക് മടങ്ങിപ്പോകുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് പകരം നാട്ടിലെ സാഹചര്യങ്ങളില്‍ തന്നെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ഞങ്ങളും സെലക്ടര്‍മാരും തീരുമാനിച്ചത്. വിദേശ പരമ്പരകളില്‍ പുതിയ താരങ്ങളെ നേരിട്ട് പരീക്ഷിക്കാതെ നാട്ടിലെ സാഹചര്യങ്ങളില്‍ അവസരം നല്‍കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്-രോഹിത് പറഞ്ഞു.
ഫലത്തില്‍ 36കാരനായ പൂജാരയുടെയും 35കാരനായ രഹാനെയുടെയും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവിനുള്ള സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ് രോഹിത്തിന്‍റെ മറുപടി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു ഡബിള്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി പൂജാര മിന്നുന്ന ഫോമിലാണെങ്കിലും അജിങ്ക്യാ രഹാനെക്ക് രഞ്ജിയിലും തിളങ്ങാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പൂജാര ഇന്ത്യക്കായി അവസാനം കളിച്ചത്.
രഹാനെയാകട്ടെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും രഹാനെ കളിച്ചിരുന്നു. എന്നാല്‍ പിന്നീട് പുറത്തായ രഹാനെയെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക