ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന തലക്കെട്ടില്‍ ഉയര്‍ന്നുവന്ന പല യുവതാരങ്ങളും പിന്നീട് നിരാശ സമ്മാനിച്ച്   കളത്തില്‍ നിന്ന് മാഞ്ഞിരുന്നു

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന തലക്കെട്ടില്‍ ഉയര്‍ന്നുവന്ന പല യുവതാരങ്ങളും പിന്നീട് നിരാശ സമ്മാനിച്ച് കളത്തില്‍ നിന്ന് മാഞ്ഞിരുന്നു. അതിന്റെ പുതിയ അധ്യായം വൈകാതെ തുറക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാൻ മുൻ താരം ബാസിത് അലി. നിലവില്‍ മങ്ങിയ ഫോമില്‍ തുടരുന്ന യുവതാരം യശസ്വി ജയ്സ്വാളിനാണ് ബാസിതിന്റെ ഉപദേശം. പൃഥ്വി ഷായുമായി താരതമ്യം ചെയ്താണ് ബാസിതിന്റെ പ്രതികരണമുണ്ടായിരിക്കുന്നത്.

2023 സീസണിലെ മികച്ച പ്രകടനത്തിന് പിന്നാലെയായിരുന്നു ജയ്സ്വാള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചയായത്. എന്നാല്‍, ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്ക് പിന്നാലെ താരം മികവ് പുലര്‍ത്തുന്നില്ല. ഈ ഐപിഎല്‍ സീസണ്‍ പരിശോധിക്കുകയാണെങ്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ ഒരു അര്‍ദ്ധ സെഞ്ചുറി മാത്രമാണ് എടുത്തുപറയാനുള്ളത്. ആക്രമണ ബാറ്റിങ് ശൈലിയുള്ള ജയ്സ്വാള്‍ സ്ഥിരത കണ്ടെത്താൻ ഉഴലുന്ന കാഴ്ചയാണ് ഐപിഎല്ലില്‍.

ക്രിക്കറ്റിനോടുള്ള ജയ്സ്വാളിന്റെ ആവേശം കുറഞ്ഞു വരുന്നതായാണ് ബാസിത് പറയുന്നത്. ജയ്സ്വാള്‍ ക്രിക്കറ്റില്‍ ശ്രദ്ധ ചെലുത്തുന്നില്ല. ഇത് അദ്ദേഹത്തിനുള്ള എന്റെ തുറന്ന കത്താണഅ. ക്രിക്കറ്റിന് നിങ്ങളെ ഒരുപാട് കരയിക്കാൻ സാധിക്കും. പൃഥ്വി ഷായെ നോക്കു. ക്രിക്കറ്റിനെ സ്നേഹിക്കുക. കളിയോടുള്ള അഭിനിവേശം തിരിച്ചുകൊണ്ടുവരു, ബാസിത് തന്റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ മാത്രം സ്ഥിരസാന്നിധ്യമാണ് ജയ്സ്വാള്‍. ഏകദിനത്തില്‍ താരത്തെ നിലവില്‍ പരിഗണിക്കുന്നില്ലെന്നാണ് ബിസിസിഐയുടെ സമീപകാല തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത്. ചാമ്പ്യൻസ് ട്രോഫി ടീമില്‍ ജയ്സ്വാള്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് വരുണ്‍ ചക്രവര്‍ത്തിക്കായി വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. ട്വന്റി 20യില്‍ അഭിഷേക് ശര്‍മയെയാണ് ഇന്ത്യ ഓപ്പണറായി പരിഗണിക്കുന്നത്.

ജയ്സ്വാളിന് വെല്ലുവിളിയായി നിരവധി യുവതാരങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 39 പന്തില്‍ സെഞ്ച്വറി നേടിയ പഞ്ചാബ് കിംഗ്സ് പ്രിയാൻഷ് ആര്യ സെലക്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടാകാം. ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദര്‍ശനും മികച്ച സ്ഥിരത പുലര്‍ത്തുന്നുണ്ട്. സീസണില്‍ ഇതുവരെ കളിച്ച അ‍ഞ്ച് മത്സരങ്ങളില്‍ മൂന്നിലും സായ് അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. രാജസ്ഥാനെതിരായ അവസാന മത്സരത്തില്‍ 53 പന്തില്‍ 82 റണ്‍സായിരുന്നു ഇടം കയ്യൻ ബാറ്ററുടെ സമ്പാദ്യം.