ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുന്നു. ഞങ്ങളെ ഈ ദുരന്തത്തില്‍ ഉപേക്ഷിച്ചു പോവരുത്. ഈ ദുരന്തത്തില്‍ നിന്ന് ഞങ്ങളെ കരകയറ്റു. അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നതും അഫ്ഗാനെ തകര്‍ക്കുന്നതും നിര്‍ത്തിവെക്കു.

കാബൂള്‍: താലിബാന്‍ ആക്രമണം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റാഷിദ് ഖാന്‍ ലോകനേതാക്കളുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ലോകനേതാക്കളെ, എന്‍റെ രാജ്യം ആകെ താറുമാറായി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുക്കണക്കിന് നിരപരാധികളാണ് ദിവസവും മരിച്ചു വീഴുന്നത്. വീടുകളും സ്വത്തുക്കളും സ്കൂളുകളും പൊതുസ്ഥാപനങ്ങളും സേവനങ്ങളുമെല്ലാം ഓഫിസുകളുമെല്ലാം തകര്‍ക്കപ്പെപ്പെടുന്നു.

ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമായിരിക്കുന്നു. ഞങ്ങളെ ഈ ദുരന്തത്തില്‍ ഉപേക്ഷിച്ചു പോവരുത്. ഈ ദുരന്തത്തില്‍ നിന്ന് ഞങ്ങളെ കരകയറ്റു. അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നതും അഫ്ഗാനെ തകര്‍ക്കുന്നതും നിര്‍ത്തിവെക്കു. എന്നായിരുന്നു റാഷിദ് ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സൈന്യവും താലിബാനും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്നത്. അമേരിക്കന്‍ സഖ്യസേന പിന്‍മാറിയതിനെത്തുടര്‍ന്ന് ഭരണം പിടിച്ചെടുക്കാനായി മെയ് മാസം മുതല്‍ അഫ്ഗാന്‍ സൈന്യവുമായി താലിബാന്‍ നടത്തുന്ന പോരാട്ടത്തില്‍ നൂറുകണക്കിനാളുകളാണ് മരിച്ചത്. പോരാട്ടത്തില്‍ അഫ്ഗാനിലെ പല തന്ത്രപ്രധാന മേഖലകളും നഗരങ്ങളും താലിബാന്‍ പിടിച്ചെടുത്തിരുന്നു.

വടക്കന്‍ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരമായ മസര്‍ ഇ ഷെരീഫ് ലക്ഷ്യമിട്ടാണ് താലിബാന്‍, അഫ്ഗാന്‍ സൈന്യവുമായി ഇപ്പോള്‍ ഏറ്റുമുട്ടുന്നത്. നാലുഭാഗത്തു നിന്നും നഗരം ആക്രമിക്കുകയാണെന്ന് താലിബാന്‍ വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ഷെബര്‍ഗാനും കുണ്ടൂസും തലോഖാനും കഴിഞ്ഞ ദിവങ്ങളില്‍ താലിബാന്‍ പിടിച്ചെടുത്തിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona