ബിസിസിഐയുടെ അണ്ടര്‍ 19 സോണല്‍ ക്യാംപില്‍ നിന്നാണ് ചെന്നൈ യുവതാരത്തെ സെലക്ഷന്‍ ട്രയല്‍സിനായി ക്ഷണിച്ചത്
ചെന്നൈ: ഐപിഎല്ലില്‍ ജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതോടെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചു തുടങ്ങിയ ചെന്നൈ രണ്ടാം മത്സരത്തില്‍ ആര്‍സിബിയോടും മൂന്നാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും അടിയറവ് പറഞ്ഞിരുന്നു. ഇതോടെ ചെന്നൈ മധ്യനിരയെക്കുറിച്ച് വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഇതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായ ആയുഷ് മാത്രെയെ ട്രയല്‍സിനായി ക്ഷണിച്ചിരിക്കുകയാണ് ചെന്നൈ. ടീമിലെ ഏതെങ്കിലും ഒരു കളിക്കാരന് പരിക്കേറ്റാല്‍ പകരം പരിഗണിക്കാനാണ് മാത്രെയെ ട്രയല്‍സിനായി ക്ഷണിച്ചതെന്നാണ് ചെന്നൈയുടെ വിശദീകരിണം. നവംബറിലും ചെന്നൈയുടെ ട്രയല്‍സില്‍ മാത്രെ പങ്കെടുത്തിരുന്നുവെങ്കിലും ഐപിഎല്‍ മെഗാ താരലേലത്തില്‍ താരത്തെ ആരും വാങ്ങിയിരുന്നില്ല.
ബിസിസിഐയുടെ അണ്ടര്‍ 19 സോണല്‍ ക്യാംപില്‍ നിന്നാണ് ചെന്നൈ യുവതാരത്തെ സെലക്ഷന്‍ ട്രയല്‍സിനായി ക്ഷണിച്ചത്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ മുംബൈക്കായാണ് മാത്രെ അവസാനം കളിച്ചത്. രണ്ട് ഇന്നിംഗ്സിലായി എട്ടും 18ഉം റണ്‍സ് മാത്രമെടുത്ത് മാത്രെ പുറത്തായിരുന്നു. കഴിഞ്ഞ രഞ്ജി സീസണില്‍ എട്ട് മത്സരങ്ങളില്‍ 471 റണ്‍സടിച്ച മാത്രെ മുംബൈയുടെ നാലാമത്തെ ഉയര്‍ന്ന റണ്‍ സ്കോററുമായിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ 65.42 ശരാശരിയില്‍ 458 റണ്‍സുമായി മുംബൈയുടെ ഉയര്‍ന്ന റൺവേട്ടക്കാരനായ മാത്രെ സൗരാഷ്ട്രക്കെതിരെ സെഞ്ചുറി നേടി തിളങ്ങിയിരുന്നു. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇതുവരെ മാത്രെ അരങ്ങേറിയിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ മധ്യനിരയുടെ ദൗര്‍ബല്യങ്ങള്‍ അവസാന രണ്ട് കളികളിലും വ്യക്തമായിരുന്നു. രചിന്‍ രവീന്ദ്രയും നായകന്‍ റുതുരാജ് ഗെയ്ക്‌വാദും കഴിഞ്ഞാല്‍ ചെന്നൈക്ക് മധ്യനിരയില്‍ ആശ്രയിക്കാവുന്ന ബാറ്ററില്ലാത്തത് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈ മുംബൈ യുവതാരത്തെ ട്രയല്‍സിനായി ക്ഷണിച്ചത്.
