ശ്രീലങ്കന്‍ പേസറായ പതിരാനയെയും ഓസീസ് പേസറായ നഥാന്‍ എല്ലിിസിനെയും ട്രേഡിലൂടെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ കൈവിടാന്‍ ചെന്നൈ തയാറല്ല.

ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് എത്തിക്കുന്നതിന് പുറമെ അടുത്തമാസം നടക്കുന്ന താരലേലത്തില്‍ കൂടുതല്‍ പണം കൈവശം വെക്കാനുമായുമാണ് ചെന്നൈ കൂടുതല്‍ താരങ്ങളെ കൈവിടുന്നത് എന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് സൂചന. ഇതിന് പുറമെ ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെയും ചെന്നൈ ഒഴിവാക്കും. എന്നാല്‍ ശ്രീലങ്കന്‍ പേസറായ പതിരാനയെയും ഓസീസ് പേസറായ നഥാന്‍ എല്ലിിസിനെയും ട്രേഡിലൂടെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ കൈവിടാന്‍ ചെന്നൈ തയാറല്ല.

കൂടുതല്‍ താരങ്ങളെ കൈവിടുന്നതിലൂടെ അടുത്ത മാസത്തെ താരലേലത്തില്‍ 30 കോടി രൂപയെങ്കിലും ചെന്നൈയുടെ പേഴ്സിലുണ്ടാകുമെന്നാണ് കരുതുന്നത്. 1.8 കോടി രൂപക്കാണ് രചിന്‍ രവീന്ദ്രയെ ചെന്നൈ കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തില്‍ ടീമിലെടുത്തത്. മറ്റൊരു ന്യൂസിലന്‍ഡ് താരമായ ഡെവോണ്‍ കോണ്‍വെയ്ക്ക് 6.25 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറിന് 1.20 കോടി രൂപയും ദീപക് ഹൂഡക്ക് 1.70 കോടി രൂപയുമാണ് ചെന്നൈ മുടക്കിയത്. 13 കോടി മുടക്കിയായിരുന്നു ചെന്നൈ കഴിഞ്ഞ സീസണില്‍ ലങ്കന്‍ പേസറായ പതിരാനയെ നിലനിര്‍ത്തിയത്. നഥാന്‍ എല്ലിസിനായി 2 കോടി രൂപയായിരുന്നു ചെന്നൈ മുടക്കിയത്. ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത എല്ലിസ് മികച്ച ഫോമിലാണ്.

സഞ്ജു സാംസണെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സഞ്ജുവിനെ ടീമിലെടുക്കുമ്പോള്‍ പകരം വിട്ടുകൊടുക്കുന്ന രണ്ട് കളിക്കാരില്‍ ഒരാളായ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാനാവില്ല എന്നതാണ് പ്രഖ്യാപനം വൈകാൻ കാരണം. വിദേശ താരങ്ങളുടെ ക്വാട്ട തികഞ്ഞതിനാല്‍ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാല്‍ മാത്രമെ സാം കറനെ രാജസ്ഥാന് ടീമിലുള്‍പ്പെടുത്താനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക