എന്നാൽ ഈ അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണെന്ന് കാശി വിശ്വനാഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ധോണിയും സിഎസ്കെയും തമ്മിൽ യാതൊരുവിധത്തിലുള്ള തർക്കങ്ങളും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: ഐ.പി.എൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകനും ഇതിഹാസ താരവുമായ എം.എസ്. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന വാർത്തകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.

ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും എന്നാൽ മാനേജ്മെന്‍റ് ഇത് നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ അഭിപ്രായവ്യത്യാസത്തിലാണെന്നുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകൾ. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടപ്പോൾ മാനേജ്മെന്‍റ് 3 ശതമാനം മാത്രമാണ് വാഗ്ദാനം ചെയ്തതെന്നും, പിന്നീട് ധോണി ആവശ്യം 18 ശതമാനത്തിലേക്ക് കുറച്ചെങ്കിലും മാനേജ്മെന്‍റ് വഴങ്ങിയില്ലെന്നുമായിരുന്നു വാർത്തകൾ.

എന്നാൽ ഈ അഭ്യൂഹങ്ങൾ പൂർണമായും തെറ്റാണെന്ന് കാശി വിശ്വനാഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ധോണിയും സിഎസ്കെയും തമ്മിൽ യാതൊരുവിധത്തിലുള്ള തർക്കങ്ങളും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരിക്കിനെ തുടർന്ന് 2026 ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമായ ധോണി അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യത്തിലും സിഇഒ വ്യക്തത വരുത്തി.

ധോണി ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും, 2027 ഐ.പി.എല്ലിൽ കളിക്കില്ലെന്ന് തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന സീസണിൽ ധോണി വീണ്ടും മഞ്ഞക്കുപ്പായത്തിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക