ദസുന്‍ ഷനകയെ ആശ്വസിപ്പിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്! നിര്‍ണായക തീരുമാനത്തില്‍ നിന് താരം പിന്മാറി
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീമിനെ ചാമ്പ്യന്‍മാരുമാക്കുന്നതിലും താരം വലിയ പങ്കുവഹിച്ചു. ഷനകക്ക് കീഴില്‍ 37 മത്സരങ്ങളില്‍ ഇതുവരെ കളിച്ച ശ്രീലങ്ക 23 എണ്ണം ജയിച്ചു 14 എണ്ണത്തില്‍ തോറ്റു.

കൊളംബോ: ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക നായകസ്ഥാനം രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള ഷനക എന്തുകൊണ്ടാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല. താരം അത്തരമൊരു തീരുമാനമെടുക്കുന്നതില്‍ ആരാധകരും നിരാശരായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കീഴിലാണ് ശ്രീലങ്ക ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തിയത്. 2022 ഏഷ്യാ കപ്പില്‍ ശ്രീലങ്ക കിരീടം നേടിയതും ഷനകയ്ക്ക് കീഴിലാണ്.
മാത്രമമല്ല, ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ടീമിനെ ചാമ്പ്യന്‍മാരുമാക്കുന്നതിലും താരം വലിയ പങ്കുവഹിച്ചു. ഷനകക്ക് കീഴില്‍ 37 മത്സരങ്ങളില്‍ ഇതുവരെ കളിച്ച ശ്രീലങ്ക 23 എണ്ണം ജയിച്ചു 14 എണ്ണത്തില്‍ തോറ്റു. ലങ്കന്‍ ക്യാപ്റ്റനെന്ന നിലയില്‍ 60.5 എന്ന മികച്ച വിജയശതമാനവും ഷനകക്ക് ഉണ്ട്. മീഡിയം പേസറും വെടിക്കെട്ട് ബാറ്ററുമായ ഷനകക്ക് ഏഷ്യാ കപ്പില്‍ മികവ് കാട്ടാനായിരുന്നില്ല. അത്തരത്തില്‍ വലിയ റെക്കോര്‍ഡുള്ള താരം എന്തിനാണ് നായകസ്ഥാനം രാജിവെക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.
എന്നാല്‍ അധികനേരം ആരാധകരെ നിരാശനാക്കാന്‍ അദ്ദേഹം മുതിര്‍ന്നില്ല. താരം ക്യാപ്റ്റനായി തുടരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു. ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് ദയനീയ തോല്‍വി വഴങ്ങിയതാണോ ഷനകയുടെ അത്തരത്തില്‍ ചിന്തിപ്പിച്ചതെന്ന് വ്യക്തമല്ല. തോല്‍വിക്ക് പിന്നാലെ ഷനക ലങ്കന്‍ ആരാധകരോട് മാപ്പു പറഞ്ഞിരുന്നു. കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചതിനൊപ്പം ലങ്കന്‍ ആരാധകരെ നിരാശരാക്കിയതില്‍ വിഷമമുണ്ടെന്നും ഷനക വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച കൊളംബോയില്‍ നടന്ന ഏഷ്യാ കപ്പില്‍ ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്.