സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ചില നാഴികക്കല്ലുകളും വാര്‍ണറെ തേടിയെത്തി. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താന്‍ വാര്‍ണര്‍ക്കായി.

ദില്ലി: നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന ലോകകപ്പില്‍ 399 റണ്‍സാണ് ഓസ്‌ട്രേലിയ അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്‌സ്‌വെല്‍ (44 പന്തില്‍ 106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരുടെ പിന്തുണ നിര്‍ണായകമായി. 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്. മാക്‌സ്‌വെല്‍ എട്ട് സിക്‌സും ഒമ്പത് ഫോറും കണ്ടെത്തിയിരുന്നു. 

സെഞ്ചുറി പൂര്‍ത്തിയാക്കിയതോടെ ചില നാഴികക്കല്ലുകളും വാര്‍ണറെ തേടിയെത്തി. ഏകദിന ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താന്‍ വാര്‍ണര്‍ക്കായി. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരെ സെഞ്ചുറി നേടിയതോടെ വാര്‍ണറുടെ അക്കൗണ്ടറില്‍ ആറെണ്ണമായി. സച്ചിനും ആറ് സെഞ്ചുറികളാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. ഏഴ് സെഞ്ചുറികളാണ് രോഹിത്തിന്. അഞ്ച് സെഞ്ചുറികള്‍ വീതമുള്ള റിക്കി പോണ്ടിംഗും കുമാര്‍ സംഗക്കാരയും അടുത്ത സ്ഥാനങ്ങളില്‍. ലോകകപ്പില്‍ ഓസീസിന് വേണ്ടി തുടര്‍ച്ചയായി രണ്ട് സെഞ്ചുറുകള്‍ നേടാനും വാര്‍ണര്‍ക്കായി. മാര്‍ക്ക് വോ (1996), റിക്കി പോണ്ടിംഗ് (2003, 2007), മാത്യും ഹെയ്ഡന്‍ (2007) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 

നേരത്തെ, മാക്‌സ്‌വെല്ലും റെക്കോര്‍ഡിട്ടിരുന്നു. വേഗത്തിലുള്ള ലോകകപ്പ് സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് മാക്‌സി സ്വന്തം പേരിലാക്കിയത്. 40 പന്തില്‍ മാക്‌സ്‌വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമിനെയാണ് മാക്‌സ്‌വെല്‍ മറികടന്നത്. ഈ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ 49 പന്തിലാണ് മാര്‍ക്രം സെഞ്ചുറി കണ്ടെത്തിയത്. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ 50 പന്തില്‍ സെഞ്ചുറി നേടിയ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്‍ മൂന്നാമതായി. 

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു നേട്ടം. നാലാമതും മാക്‌സ്‌വെല്ലാണ്. 2015 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ 51 പന്തിലാണ് മാക്സ്വെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അതേ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 52 പന്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് അഞ്ചാമത്.

ആ റെക്കോര്‍ഡ് മാര്‍ക്രം മറന്നേക്ക്! നേട്ടം സ്വന്തം പേരിലാക്കി മാക്‌സ്‌വെല്‍; വേഗമേറിയ സെഞ്ചുറി താരത്തിന്