കെ എല്‍ രാഹുല്‍ പുറത്തായി, എന്താണ് രവീന്ദ്ര ജഡേജയുടെ അവസ്ഥ; രാജ്കോട്ടില്‍ കളിക്കുമോ?
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലാണ് രവീന്ദ്ര ജഡേജയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത്
![Does Ravindra Jadeja play India vs England 3rd Test Does Ravindra Jadeja play India vs England 3rd Test](https://static-ai.asianetnews.com/images/01hpgbtns5g2d83fpcew8tvff7/ravindra-jadeja--1-_363x203xt.jpg)
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ കെ എല്‍ രാഹുല്‍ പുറത്തായിട്ടുണ്ട്. രണ്ടാം ടെസ്റ്റ് കളിക്കാന്‍ കഴിയാതിരുന്ന രാഹുലിന്‍റെ പരിക്ക് ഇതുവരെ പൂര്‍ണമായും മാറാത്തതാണ് കാരണം. കെ എല്‍ രാഹുലിന് ഒപ്പം തന്നെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കാര്യം ഇതോടെ തിരക്കുകയാണ് ആരാധകര്‍. എന്താണ് ജഡ്ഡുവിന്‍റെ നിലവിലെ ആരോഗ്യസ്ഥിതി.
ഹൈദരാബാദിലെ ആദ്യ ടെസ്റ്റിലാണ് രവീന്ദ്ര ജഡേജയ്ക്ക് ഹാംസ്ട്രിങ് പരിക്കേറ്റത്. ഇതിന് പിന്നാലെ ചികില്‍സക്കായി താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോയി. കെ എല്‍ രാഹുല്‍ രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ കളിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പക്ഷേ രവീന്ദ്ര ജഡേജയുടെ കാര്യം പറയുന്നില്ല. ജഡേജ രാജ്കോട്ടില്‍ കളിക്കാന്‍ സജ്ജമാണ് എന്നാണ് ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്. രാഹുല്‍ തുടര്‍ പരിശീലനത്തിനായി ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടരുമ്പോള്‍ ജഡേജ രാജ്കോട്ടില്‍ ടീമിനൊപ്പം ചേര്‍ന്നത് താരം കളിക്കും എന്നതിന് മറ്റൊരു തെളിവാണ്.
ഫിറ്റ്നസ് വീണ്ടെടുത്തതാണേല്‍ രവീന്ദ്ര ജഡേജ രാജ്കോട്ട് ടെസ്റ്റില്‍ നേരിട്ട് പ്ലേയിംഗ് ഇലവനിലെത്തും. അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ ഇതോടെ പുറത്തിരിക്കേണ്ടിവരും. 69 ടെസ്റ്റ് മത്സരങ്ങളില്‍ 2893 റണ്‍സും 280 വിക്കറ്റും രവീന്ദ്ര ജഡേജയുടെ പേരിലുണ്ട്. മൂന്ന് ടെസ്റ്റ് സെഞ്ചുറികളും 12 അഞ്ച് വിക്കറ്റ് നേട്ടവും ജഡേജയ്ക്ക് സ്വന്തം.
അതേസമയം ഹൈദരാബാദ് ടെസ്റ്റിനിടെ തന്നെ പരിക്കേറ്റ പരിക്കേറ്റ കെ എല്‍ രാഹുല്‍ ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതേയുള്ളൂ. കെ എല്‍ രാഹുല്‍ 90 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തതായും ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ഫിറ്റ്നസ് നന്നായി കൈവരിക്കുന്നതായുമാണ് വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ വ്യക്തമാക്കിയത്. നാല്, അഞ്ച് ടെസ്റ്റുകളില്‍ കളിക്കുക ലക്ഷ്യമിട്ട് താരം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം തുടരും എന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം