അഞ്ചാംദിനം ആരംഭിക്കാനിരിക്കേ ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 61 റണ്‍സ് പിന്നിലാണ്

മാഞ്ചസ്റ്റര്‍: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരം ജയിക്കാമെന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ മഴമേഘങ്ങള്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നാലാം ആഷസ് ടെസ്റ്റിന്‍റെ അവസാന ദിനത്തെ കളി മഴ കാരണം ഇതുവരെ ആരംഭിക്കാനായിട്ടില്ല. അഞ്ചാംദിനത്തിലെ മത്സരം പൂര്‍ണമായും മഴ കൊണ്ടുപോകും എന്ന തരത്തിലാണ് ഇവിടെ നിന്നുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കൈയ്യകലത്തില്‍ ഇംഗ്ലണ്ടിന് വിജയം നഷ്‌ടപ്പെടുകയും ഓസീസിന് നാലാം ടെസ്റ്റില്‍ ആശ്വാസ സമനില ലഭിക്കുകയും ചെയ്യും. 

അഞ്ചാംദിനം ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് കൈയ്യിലിരിക്കേ ഇംഗ്ലണ്ട് സ്കോറിനേക്കാള്‍ 61 റണ്‍സ് പിന്നിലാണ്. ഇന്നലെ നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് 111 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌ന്‍റെ ഇന്നിംഗ്‌സ് പ്രതീക്ഷയായപ്പോള്‍ പിന്നീട് മഴയെത്തിയതാണ് ആശ്വാസമായത്. 275 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഓസീസിന് 108 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്‌ടമായിരുന്നു. ഉസ്‌മാന്‍ ഖവാജ 18 ഉം ഡേവിഡ് വാര്‍ണര്‍ 28 ഉം സ്റ്റീവ് സ്‌മിത്ത് 17 ഉം ട്രാവിസ് ഹെഡ് 1 ഉം റണ്‍സെടുത്ത് മടങ്ങി. സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നൊപ്പം മിച്ചല്‍ മാര്‍ഷ് നടത്തിയ പ്രതിരോധം മാത്രമായിരുന്നു മഴയ്ക്കൊപ്പം നാലാംദിനം ഓസീസിന് പ്രതീക്ഷയായുണ്ടായിരുന്നത്. ലബുഷെയ്‌ന്‍ പുറത്തായ ശേഷം 107 പന്തില്‍ 31* റണ്‍സുമായി മിച്ചല്‍ മാര്‍ഷും 15 പന്തില്‍ 3* റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ മഴയെത്തിയതോടെ നാലാംദിനത്തെ കളി ഓസീസ് സ്കോര്‍ 214-5 എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. 

മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ മാത്രമാണ് ഇനി ഓസീസിന് ബാറ്റിംഗില്‍ പ്രതീക്ഷ. അതേസമയം ഇതിനകം മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ അതിവേഗക്കാരന്‍ മാര്‍ക്ക് വുഡ് ഫോമിലാണ്. നാലാംദിനം തന്നെ ഓസീസിനെ പുറത്താക്കാനുള്ള ഇംഗ്ലണ്ട് ശ്രമങ്ങളാണ് മഴ കൊണ്ടുപോയത്. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിന്‍റെ 317നെതിരെ ഇംഗ്ലണ്ട് 592 റണ്‍സെടുത്തിരുന്നു. അഞ്ചാംദിനമായ ഇന്ന് ഓള്‍ഡ് ട്രഫോര്‍ഡില്‍ മുഴുവന്‍ ദിന മഴയാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. നിലവില്‍ 2-1ന് പരമ്പരയില്‍ മുന്നിലാണ് ഓസീസ്. 

Read more: അംപയറുടെ തീരുമാനത്തിനെതിരെ സ്റ്റംപ് അടിച്ചുപൊളിച്ച് പ്രതിഷേധം; ഹര്‍മന്‍പ്രീത് കൗറിന് ലഭിക്കുക കനത്ത ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം