ആഷസ്: രണ്ട് വര്‍ഷം മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിച്ച ഓള്‍ റൗണ്ടറെ തിരിച്ചുവിളിച്ച് ഇംഗ്ലണ്ട്
2021ലാണ് മൊയിന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഏകദിനങ്ങളിലും ടി20യിലും ഇംഗ്ലണ്ടിനായി കളിച്ചിരുന്ന അലി, കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയിരുന്നു. കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ നിര്‍ബന്ധമാണ് അലിയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പിന്‍വലിക്കുന്നതില്‍ നിര്‍ണായകമായത്.
ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് വിരമിച്ച ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയെ ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ജാക് ലീച്ചിന് പകരക്കാരനായാണ് അലിയെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലാണ് അലിയെ ഉള്‍പ്പെടുത്തിയത്. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ലീച്ച് ആഷസില്‍ നിന്ന് പിന്‍വാങ്ങിയത്.
2021ലാണ് മൊയിന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഏകദിനങ്ങളിലും ടി20യിലും ഇംഗ്ലണ്ടിനായി കളിച്ചിരുന്ന അലി, കഴിഞ്ഞ മാസം അവസാനിച്ച ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും തിളങ്ങിയിരുന്നു. കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ നിര്‍ബന്ധമാണ് അലിയുടെ ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ പിന്‍വലിക്കുന്നതില്‍ നിര്‍ണായകമായത്.
ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച 34 കാരനായ അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി. 155 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2014ല്‍ ശ്രീലങ്കക്കെതിരെ ലോര്‍ഡ്സിലായിരുന്നു പാക് വംശജനായ മൊയീന്‍ അലിയുുടെ ടെസ്റ്റ് അരങ്ങേറ്റം. ഈ മാസം ഇന്ത്യക്കെതിരെ ഓവലിലാണ് അവസാന ടെസ്റ്റ് കളിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പിന്നാലെ ഈ മാസം 16 മുതല്‍ ഇംഗ്ലണ്ടിലെ ഏഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുക.രണ്ടാം ടെസ്റ്റ് 28ന് ലോര്‍ഡ്സില്‍ തുടങ്ങും.
ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഒലി പോപ്പ്, മാത്യു പോട്ട്സ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, ജോഷ് നാവ്, ക്രിസ് വോക്സ്, മാർക്ക് വുഡ്, മൊയിന്‍ അലി.