കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മൊയീന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രക്യാപിച്ചത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദുബായ്: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി(Moeen Ali) ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. വരാനിരിക്കുന്ന പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തന്നെ പരിഗണിക്കാമെന്നും ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്നും മൊയീന്‍ അലി ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ അറിയിച്ചു. മക്കല്ലം ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായുപം താന്‍ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ടീമിലുണ്ടാകുമെന്നും 34കാരനായ മൊയീന്‍ അലി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മൊയീന്‍ അലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രക്യാപിച്ചത്. ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകളില്‍ കളിച്ച അലി 194 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അഞ്ച് സെഞ്ചുറികള്‍ ഉള്‍പ്പെടെ 2916 റണ്‍സും സ്വന്തമാക്കി. 155 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 2014ല്‍ ശ്രീലങ്കക്കെതിരെ ലോര്‍ഡ്സിലായിരുന്നു പാക് വംശജനായ മൊയീന്‍ അലിയുുടെ ടെസ്റ്റ് അരങ്ങേറ്റം. ഈ മാസം ഇന്ത്യക്കെതിരെ ഓവലിലാണ് അവസാന ടെസ്റ്റ് കളിച്ചത്.

ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനത്തേക്ക് വഴിവെട്ടി റൂട്ട്, വില്യംസണും സ്മിത്തിനും നഷ്ടം

ജോ റൂട്ട് ക്യാപ്റ്റനായിരുന്ന കാലത്ത് ടീമില്‍ നിന്ന് പുറത്തായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും റൂട്ടിന് പകരം ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായതോടെ ടീമില്‍ തിരിച്ചെത്തിയിരുന്നു. റൂട്ടിന് മുമ്പ് ഇംഗ്ലണ്ട് നായകനായിരുന്ന അലിസ്റ്റര്‍ കുക്കുമായി മൊയീന്‍ അലി അത്ര രസത്തിലായിരുന്നില്ല. കുക്കിനെക്കാള്‍ കളിക്കാരുമായി വൈകാരിക അടുപ്പമുള്ള നായകന്‍ റൂട്ടാണെന്ന അലിയുടെ പ്രസ്താവന ഇരുവരും തമ്മിലുള്ള അകല്‍ച്ച കൂട്ടുകയും ചെയ്തു. ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിനിടെ കമന്‍ററി ബോക്സില്‍ അലിയും കുക്കും ഒരുമിച്ചു വന്നപ്പോള്‍ ഇരുവരും അലിയുടെ പ്രസ്താവനയെക്കുറിച്ച് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.