ഏകദിന പരമ്പരയും പിടിക്കാന്‍ കോലിപ്പട; ആദ്യ മത്സരം ഇന്ന്, മാനംകാക്കാന്‍ ഇംഗ്ലണ്ട്
ഫോമിലല്ലെങ്കിലും ശിഖർ ധവാൻ, രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയാവും.
പുനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. പുനെയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.
ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾ നേടിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും സംഘവും. അതേസമയം ഇന്ത്യൻ പര്യടനത്തിൽ ഒരു ട്രോഫിയെങ്കിലും നേടി മാനംകാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പുനെയിലെ റണ്ണൊഴുകുന്ന വിക്കറ്റിൽ ആദ്യ ജയം ഇരുടീമിനും നിർണായകം. ഫോമിലല്ലെങ്കിലും ശിഖർ ധവാൻ, രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയാവും.
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ അയാള്‍ക്ക് ഇടമുണ്ടാകില്ലെന്ന് ലക്ഷ്മണ്‍
വിരാട് കോലിക്കും റിഷഭ് പന്തിനുമൊപ്പം മധ്യനിരയിൽ സ്ഥാനം പിടിക്കാൻ സൂര്യകുമാർ യാദവിന് ശ്രേയസ് അയ്യരുമായി മത്സരിക്കണം. കെ എൽ രാഹുൽ പുറത്തിരുന്നാൽ വാഷിംഗ്ടൺ സുന്ദറോ ക്രുനാൽ പാണ്ഡ്യയോ ടീമിലെത്തും. ഇങ്ങനെയെങ്കിൽ യുസ്‍വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാൾക്കേ അവസരം കിട്ടൂ. ഭുവനേശ്വർ കുമാറും ടി നടരാജനുമൊപ്പം ഓൾറൗണ്ട് മികവുമായി ഹർദിക് പാണ്ഡ്യയുമുണ്ടാവും.
മധ്യഓവറുകളിലെ ഇന്ത്യൻ സ്‌പിന്നർമാരുടെ പ്രകടനമാവും കളിയുടെ ഗതി നിശ്ചയിക്കുക. പരുക്കേറ്റ് മടങ്ങിയ ജോഫ്ര ആർച്ചർ ഇല്ലെങ്കിലും ഇംഗ്ലീഷ് നിര കരുത്തർ. ജേസൺ റോയ്, ജോണി ബെയ്ർസ്റ്റോ, ബെൻ സ്റ്റോക്സ്, ഓയിൻ മോർഗൻ, ജോസ് ബട്‍ലർ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര എന്തിനും പോന്നവരാണ്. കാണികളെ പ്രവേശിപ്പിക്കാതെയാവും പരമ്പരയിലെ മൂന്ന് ഏകദിനവും നടക്കുക.
ഒരേയൊരു സെഞ്ചുറി; കോലിയെ കാത്തിരിക്കുന്നത് ഒരുപിടി റെക്കോര്‍ഡുകള്‍