ഇംഗ്ലണ്ടിന് ഇന്ന് ജീവന്‍മരണപ്പോരാട്ടം, എതിരാളികള്‍ ശ്രീലങ്ക
ഇന്ത്യ,ഓസ്ട്രേലിയ,പാകിസ്ഥാൻ ടീമുകളെ കൂടി ഇനി നേരിടേണ്ടതിനാൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് ജയമുറപ്പിച്ചില്ലെങ്കിൽ പുറത്തേക്കുള്ള വഴിയൊരുങ്ങും. ചെറിയ ഗ്രൗണ്ടായതിനാൽ ചിന്നസ്വാമിയിൽ കൂറ്റൻസ്കോർ ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് ഇറങ്ങുക. ബൗളിംഗിൽ പരിക്കാണ് തിരിച്ചടി.

ബെംഗളൂരു: സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ശ്രീലങ്കയും ഇന്ന് നേർക്കുനേർ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബെംഗളൂരുവിലാണ് മത്സരം. ഇംഗ്ലണ്ടിനും മുൻ ചാംപ്യന്മാരായ ശ്രീലങ്കയ്ക്കും ഇനിയൊരു തോല്‍വി ചിന്തിക്കാന്‍ പോലുമാകില്ല. കഴിഞ്ഞ നാല് മത്സരത്തിൽ ഇരുടീമിനും ഒരേയൊരു ജയം മാത്രമാണുള്ളത്.
വമ്പനടിക്കാരുണ്ടെങ്കിലും ബാറ്റിംഗിൽ നിറംമങ്ങിയതാണ് ഇംഗ്ലണ്ടിന് ഇത്തവണ തിരിച്ചടിയായത്. ഡേവിഡ് മലാൻ, ജോണി ബെയ്ർസ്റ്റോ, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലർ,ബെൻ സ്റ്റോക്സ്, ലിവിങ്സ്റ്റൺ, സാം കറൻ തുടങ്ങി വാലറ്റം വരെ നീളുന്ന വെടിക്കെട്ട് ബാറ്റർമാർ ഫോമിലെത്തിയാൽ മാത്രമേ ഇന്നും ഇംഗ്ലണ്ടിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ഇന്ത്യ,ഓസ്ട്രേലിയ,പാകിസ്ഥാൻ ടീമുകളെ കൂടി ഇനി നേരിടേണ്ടതിനാൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ട് ജയമുറപ്പിച്ചില്ലെങ്കിൽ പുറത്തേക്കുള്ള വഴിയൊരുങ്ങും. ചെറിയ ഗ്രൗണ്ടായതിനാൽ ചിന്നസ്വാമിയിൽ കൂറ്റൻസ്കോർ ലക്ഷ്യമിട്ടാകും ഇംഗ്ലണ്ട് ഇറങ്ങുക. ബൗളിംഗിൽ പരിക്കാണ് തിരിച്ചടി.
പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ പേസര്‍ റീസ് ടോപ്ലിക്ക് പകരം ബ്രൈഡൻ കാർസ് ഇന്ന് ടീമിലെത്തും. ശ്രീലങ്കൻ നിരയിലേക്ക് വന്നാൽ മുൻചാംപ്യന്മാരുടെ നിഴലുമാത്രമാണ് നിലവിലെ ടീം. മതീഷ പതിരാനയ്ക്ക് പകരം ഏഞ്ചലോ മാത്യൂസ് എത്തിയെങ്കിലും ഇന്ന് കളിക്കാൻ സാധ്യത കുറവ്. രണ്ടര വർഷത്തിനിടെ ആകെ മൂന്ന് ഏകദിനങ്ങളിൽ മാത്രമേ മുൻക്യാപ്റ്റൻ കളിച്ചിട്ടുള്ളൂ. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിനുണ്ട്. 78 കളിയിൽ 38ൽ ഇംഗ്ലണ്ടും 36ൽ ലങ്കയും ജയിച്ചു. 1999ലാണ് ലോകകപ്പില്‍ ഇംഗ്ലണ്ട് ശ്രീലങ്കയെ അവസാനമായി തോല്‍പ്പിച്ചത്.
ഇംഗ്ലണ്ട് സാധ്യതാ ടീം: ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക് / ലിയാം ലിവിംഗ്സ്റ്റൺ, ജോസ് ബട്ട്ലർ, ഡേവിഡ് വില്ലി / മൊയിൻ അലി, ക്രിസ് വോക്സ് / സാം കറൻ, ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മാർക്ക് വുഡ്.
ശ്രീലങ്ക സാധ്യതാ ടീം: പാതും നിസങ്ക, കുശാൽ പെരേര, കുസൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ഏയ്ഞ്ചലോ മാത്യൂസ്, ദുഷൻ ഹേമന്ത/ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക