പകരം ആര് ക്യാപ്റ്റനാവുമെന്നുള്ളതാണ് പ്രധാന ചോദ്യം. ക്യാപ്റ്റനാവുമെന്ന് കരുതപ്പെട്ടിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. അദ്ദേഹത്തിന് എന്ന് തിരിച്ചെത്താനുമെന്ന് ഉറപ്പില്ല.

മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിക്കെ പിന്നാലെ രോഹിത് ശര്‍മയെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന അക്ഷേപം ഉയരുന്നുണ്ട്. വരുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്തിനെ മാറ്റിയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് മുപ്പത്തിയഞ്ചുകാരനായ രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് സെലക്ടര്‍മാര്‍ തീരുമാനമെടുത്തേക്കും.

പകരം ആര് ക്യാപ്റ്റനാവുമെന്നുള്ളതാണ് പ്രധാന ചോദ്യം. ക്യാപ്റ്റനാവുമെന്ന് കരുതപ്പെട്ടിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്. അദ്ദേഹത്തിന് എന്ന് തിരിച്ചെത്താനുമെന്ന് ഉറപ്പില്ല. കെ എല്‍ രാഹുലിനാവട്ടെ നായകനെന്ന നിലയില്‍ അധികമൊന്നും ചെയ്യാനാവുന്നില്ല. അടുത്ത സൂപ്പര്‍സ്റ്റാറെന്ന് വിശേഷിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന് മത്സരപരിചയവുമില്ല. ഗില്‍ പാകമാവുന്നത് വരെ ഏതെങ്കിലും സീനിയര്‍ താരത്തെ നായകസ്ഥാനം ഏല്‍പ്പിക്കാനാണ് ടീം മാനേജ്‌മെന്റും ആഗ്രഹിക്കുന്നത്.

അത്തരത്തിലൊരു നിര്‍ദേശമാണ് മുന്‍ സെലക്റ്ററും ഇന്ത്യന്‍ താരവുമായിരുന്ന ദെവാങ് ഗാന്ധി മുന്നോട്ട് വെക്കുന്നത്. ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാവണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദെവങ് വിശദീകരിക്കുന്നതിങ്ങനെ... ''എന്തുകൊണ്ട് അശ്വിനെ ക്യാപ്റ്റനാക്കികൂടാ? അപ്പോള്‍ നിങ്ങള്‍ പറയും അദ്ദേഹം ഓവര്‍സീസ് സാഹചര്യത്തിന് യോജിച്ചതല്ലെന്ന്. അങ്ങനെയങ്കില്‍ രഹാനെയെ പരിഗണിക്കൂ. ഗില്‍ ടീമിനെ നയിക്കാന്‍ പാകമാകുന്നത് വരെ ഇവരില്‍ ഒരാള്‍ ടീമിനെ നയിക്കട്ടെ.'' ദെവാങ് പറഞ്ഞു. 

ദ്രാവിഡും രോഹിത്തും സ്ഥാനമൊഴിയേണ്ടതില്ല! കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാരയെ കുറിച്ചും ദെവാങ് സംസാരിച്ചു. ''വിന്‍ഡീസ് പര്യടനത്തില്‍ പൂജാര കളിക്കട്ടെ. അതിലും ഫോമിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ മതിയാകും. ഫോമിലെത്തിയാല്‍ ഒരുവര്‍ഷം കൂടി കളിപ്പിക്കാം. കാരണം വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യ കളിക്കുക. അതുകൊണ്ടുതന്നെ നിലനില്‍ത്തുന്നതില്‍ കുഴപ്പമില്ല.'' ദെവാങ് പറഞ്ഞു.