മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും പെണ്‍സുഹൃത്തിന്‍റെ മകൾക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ ജഹാന്‍.

ലക്നൗ: ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മുഹമ്മദ് ഷമി മകള്‍ ആര്യയുടെ കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിന് പകരം പെണ്‍സുഹൃത്തിന്‍റെ മകൾക്കും കുടുംബത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്നും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ഹസിന്‍ ജഹാനും മകള്‍ക്കും ജീവിതച്ചെലവിനായി പ്രതിമാസം 4 ലക്ഷം രൂപ നല്‍കണമെന്ന് അടുത്തിടെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ 2.5 ലക്ഷം രൂപ മകളുടെ പഠനാവശ്യങ്ങള്‍ക്കും ചെലവിനുമായണെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ മകള്‍ ആര്യക്ക് ഒരു പ്രമുഖ സ്കൂളില്‍ അഡ്മിഷന്‍ ലഭിച്ചുവെന്നും ഇത് മുടക്കാന്‍ ചില ശത്രുക്കള്‍ ശ്രമിച്ചുവെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. തന്‍റെ മകള്‍ നല്ല സ്കൂളില്‍ പഠിക്കുന്നത് ശത്രുക്കള്‍ക്ക് പിടിക്കുന്നില്ലെന്നും എന്നാല്ഡ അള്ളാ ഇടപെട്ട് അവരുടെ പദ്ധതികള്‍ പൊളിച്ചുവെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.

പെണ്‍സുഹൃത്തിനും മകള്‍ക്കുമായി വാരിക്കോരി ചെലവഴിക്കുന്ന ഷമി സ്വന്തം മകളുടെ കാര്യം അന്വേഷിക്കുന്നില്ലെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. തന്‍റെ മകളുടെ പിതാവ് കോടിപതിയായിട്ടും തങ്ങളുടെ ജീവിതം വെച്ച് കളിക്കുകയായിരുന്നുവെന്നും നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമി സ്ത്രീലമ്പടനാണെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി കാമുകിയ്ക്കും മകള്‍ക്കും ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുത്ത് നല്‍കി ധാരാളിത്തം കാണിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

View post on Instagram

2014ലാണ് മുഹമ്മദ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. 2015ല്‍ ഇവര്‍ക്ക് ആര്യയെന്ന മകള്‍ ജനിച്ചു. പിന്നീട് കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞതിനുശേഷം ഹസിന്‍ ജഹാന്‍ നിരവധി തവണ ഷമിക്കെതിരെ പരസ്യ ആരോപണവുമായി രംഗത്തെത്തിയിരുന്നു. പരിക്കുമൂലം ദീര്‍ഘനാളായി ഇന്ത്യൻ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഷമി ഒക്ടോബറില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക