വൈസ് ക്യാപ്റ്റനായി ഫാഫിനെ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഫാഫ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചിരുന്നു.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വൈസ് ക്യാപ്റ്റനായി ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. വെള്ളിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി അക്‌സറിനെ നിയമിച്ചിരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിലേക്ക് പോയ റിഷഭ് പന്തിന് പകരക്കാരനായാണ് അക്‌സറിനെ നായകനാക്കിയത്. ഈ സീസണില്‍ ടീമിലെത്തിയ കെ എല്‍ രാഹുല്‍ നായകനാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും രാഹുല്‍ പിന്മാറുകയായിരുന്നു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ നായകസ്ഥാനം വേണ്ടെന്ന് വച്ചത്.

പിന്നീടാണ് വൈസ് ക്യാപ്റ്റനായി ഫാഫിനെ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഫാഫ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നയിച്ചിരുന്നു. എങ്കിലും അദ്ദേഹത്തെ, ആര്‍സിബി താരലേലത്തിന് മുമ്പായി കയ്യൊഴിയുകയായിരുന്നു. മാത്രമല്ല, ലേലത്തില്‍ പ്രാഥമിക റൗണ്ടില്‍ ഫാഫില്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ലേലത്തിന്റെ അവസാന ദിവസം ആക്‌സിലറേറ്റഡ് റൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സ് ഫാഫിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് വാങ്ങി. ഇക്കാര്യം കാപിറ്റല്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

'നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു'; വ്യക്തമാക്കി മുന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍

വൈസ് ക്യാപ്റ്റനായതോടെ ഫാഫി പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്. ഒപ്പണറായിട്ടായിരിക്കും അദ്ദേഹം കളിക്കുക. കഴിഞ്ഞ സീസണില്‍ ഓപ്പണറായി വിജയം കണ്ടെത്തിയ ജെയ്ക്ക്-ഫ്രേസര്‍ മക്ഗുര്‍ക്കും ടീമിലുണ്ട്. ദക്ഷിണാഫ്രിക്ക 20യിലെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഫാഫ് ഐപിഎല്ലിലേക്ക് കടക്കുന്നത്. ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനായി 11 മത്സരങ്ങളില്‍ നിന്ന് 286 റണ്‍സ് അദ്ദേഹം നേടി. 40 കാരനായ അദ്ദേഹം 2024 ഐപിഎല്ലില്‍ ആര്‍സിബിക്കായി 438 റണ്‍സ് നേടി.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌ക്വാഡ്: അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, കെ എല്‍ രാഹുല്‍, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ടി. നടരാജന്‍, കരുണ്‍ നായര്‍, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ, മോഹിത് ശര്‍മ, ഫാഫ് ഡു പ്ലെസിസ് (വൈസ് ക്യാപ്റ്റന്‍), മുകേഷ് കുമാര്‍, ഡി. ഫെരേര, അജയ് മണ്ഡല്‍, മന്‍വന്ത് കുമാര്‍, ത്രിപുരാണ വിജയ്, മാധവ് തിവാരി.