ആസംകാരനായ പരാഗിന് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ ആരാധകര്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഇത്രയും ആരാധനയുണ്ടോ എന്നായി പിന്നാലെ ചോദ്യം.
ഗുവാഹത്തി: ഐപിഎല്ലില്‍ ഗുവാഹത്തിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ വീഴ്ച. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിനിടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളിംഗിനായി റണ്ണപ്പ് എടുക്കാന്‍ തുടങ്ങുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ആരധകന്‍ ചാടിയിറങ്ങി. ആരാധകന്‍ ഓടിവരുന്നതുകണ്ട് പരാഗ് റണ്ണപ്പ് നിര്‍ത്തിയപ്പോള്‍ ഓടിയെത്തിയ ആരാധകന്‍ പരാഗിന്‍റെ കാലില്‍ വീണ് ആലിംഗനം ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ആരാധകനെ ഗ്രൗണ്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. ആസംകാരനായ പരാഗിന് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ ആരാധകര്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ഇത്രയും ആരാധനയുണ്ടോ എന്നായി പിന്നാലെ ചോദ്യം. പരാഗ് പണം കൊടുത്ത് ആളെ ഇറക്കിയതാണോ എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ചോദിച്ചു.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ഒരു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ബാറ്റ് ചെയ്യുകയായിരുന്ന കോലിയുടെ കാലില്‍ വീണിരുന്നു. എല്ലാ മാസ്റ്റര്‍ പീസുകള്‍ക്കും ഇതുപോലെ ഒരു കാര്‍ബൺ കോപ്പി ഉണ്ടാകുമെന്നായിരുന്നു രണ്ട് ചിത്രങ്ങളും ചേര്‍ത്തുവെച്ച് ചിലര്‍ അഭിപ്രായപ്പെട്ടത്.
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍151 റണ്‍സെടുത്തപ്പോള്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.
61 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ക്വിന്‍റണ്‍ ഡി കോക്കാണ് കൊല്‍ക്കത്തയുടെ ജയം അനായാമാക്കിയത്. 22 റണ്‍സുമായി അംഗ്രിഷ് രഘുവംശി ഡി കോക്കിനൊപ്പം വിജയത്തിൽ കൂട്ടായി. രണ്ട് കളികളില്‍ രാജസ്ഥാന്‍റെ രണ്ടാം തോല്‍വിയും കൊല്‍ക്കത്തയുടെ ആദ്യ ജയവുമാണിത്.
