എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തന്‍റെ നിഷേധാത്മക നിലപാട് ശ്രീനിവാസൻ തുറന്നു പറഞ്ഞതെന്ന് ഡയാന എഡുല്‍ജി വെളിപ്പെടുത്തിയിരുന്നു.

ചെന്നൈ: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടി ചരിത്രം തിരുത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി മുന്‍ ബിസിസിഐ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ വാക്കുകള്‍. 2014വരെ ബിസിസിഐ പ്രസിഡന്‍റായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഉടമ കൂടിയായ ശ്രീനിവാസന്‍ ഇന്ത്യയില്‍ വനിതകള്‍ ക്രിക്കറ്റ് കളിക്കുന്നതിന് എതിരായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ ഡയാന എഡുല്‍ജിയാണ് 2017ൽ വെളിപ്പെടുത്തിയത്.

എന്‍ ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേരിട്ട് അഭിനന്ദിക്കാനായി കണ്ടപ്പോഴാണ് വനിതാ ക്രിക്കറ്റിനോടുള്ള തന്‍റെ നിഷേധാത്മക നിലപാട് ശ്രീനിവാസൻ തുറന്നു പറഞ്ഞതെന്ന് ഡയാന എഡുല്‍ജി വെളിപ്പെടുത്തിയിരുന്നു. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിക്കാനായി ഞാന്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെത്തി നേരിൽ കണ്ടു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്, എനിക്ക് എന്‍റെ വഴി തെരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ഒരിക്കലും സംഭവിക്കില്ലെന്ന്. കാരണം, ശ്രീനിവാസന് വനിതാ ക്രിക്കറ്റിനോട് വെറുപ്പാണെന്നും 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റശേഷം എഡുല്‍ജി പറഞ്ഞിരുന്നു. 

ഞാന്‍ എക്കാലത്തും ഇക്കാര്യത്തില്‍ ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചിട്ടിട്ടുണ്ട്. കാരണം, 2006ലാണ് വനിതാ ക്രിക്കറ്റ് ബിസിസിഐക്ക് കീഴിലായത്. ബിസിസിഐ എന്നത് എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്. അവര്‍ ഒരിക്കലും വനിതകള്‍ ക്രിക്കറ്റില്‍ കരുത്തറിയിക്കുന്നത് ആഗ്രഹിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ കളിക്കുന്ന കാലം മുതല്‍ തുറന്നടിച്ചിട്ടുണ്ടെന്നും എഡുല്‍ജി പറഞ്ഞിരുന്നു.

ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനിശേഷമാണ് ഇന്ത്യൻ ക്രിക്കറ്റില്‍ വനിതാ ക്രിക്കറ്റിന് പരിഗണന കിട്ടിത്തുടങ്ങിയത്. വനിതാ ഐപിഎല്‍ തുടങ്ങിയതും വനിതാ ക്രിക്കറ്റിലും പുരുഷൻമാരുടേതിന് തുല്യമായ മാച്ച് ഫീ അടക്കമുള്ള പരിഷ്കാരങ്ങൾ വന്നതും ജയ് ഷാ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക