സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലിയെ പോലെ തിളങ്ങുന്ന താരത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.

ലണ്ടന്‍: ക്രിക്കറ്റിന്റെ പുതിയ കാലത്തെ ബ്രാന്‍ഡ് അംബാസഡര്‍ വിരാട് കോലിയാണെന്നുള്ള കാര്യത്തില്‍ സംശയമൊന്നും കാണില്ല. ഫോര്‍മാറ്റ് ഏതായാലും കോലി മിന്നിത്തിളങ്ങും. ഇപ്പോള്‍ കോലിയെ പ്രകീര്‍ത്തിക്കുകയാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. ടെസ്റ്റില്‍ 36 ഇന്നിങ്‌സുകളില്‍ കോലി - ആന്‍ഡേഴ്‌സണ്‍ പോരാട്ടമുണ്ടായിട്ടുണ്ട്. ഏഴ് തവണ കോലിയെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. 305 റണ്‍സാണ് ആന്‍ഡേഴ്‌സണെതിരെ കോലി നേടിയത്.

സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലിയെ പോലെ തിളങ്ങുന്ന താരത്തെ താന്‍ കണ്ടിട്ടില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. ''സ്‌കോര്‍ പിന്തുടരുന്ന മത്സരങ്ങളില്‍ ഞാന്‍ കോലിയുടെ ബാറ്റിംഗിന്റെ ആരാധകനാണ്. റണ്‍സ് പിന്തുടരുമ്പോള്‍ കോലിയോളം പോന്നൊരു ബാറ്ററെ ഞാന്‍ കണ്ടിട്ടില്ല. ഏത് പ്രതികൂലമായ സാഹചര്യങ്ങളിലും കോലി ക്രീസിലുണ്ടെങ്കില്‍ ടീമിന് ആത്മവിശ്വാസമാണ്. അയാള്‍ ടീമിനെ വിജയത്തിലെത്തിക്കുമെന്നുറപ്പാണ്. തനിക്കെതിരെ കളിച്ചതില്‍ ഏറ്റവും മികച്ച ബാറ്ററാണ് കോലി. കോലിക്കൊപ്പം ഫിനിഷിങ്ങില്‍ ഓസീസ് താരം മൈക്കല്‍ ബെവനും മികച്ച താരമാണ്. മൂന്നാമനായി കോലി നേടുന്ന സെഞ്ചുറികളും ആറാമനായി ബെവന്‍ നേടുന്ന അര്‍ധസെഞ്ചുറികളുമാണ് ക്രിക്കറ്റിലെ ക്ലാസിക് ഫിനിഷിങ്ങുകള്‍ക്ക് ഉദാഹരണം.'' ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

സുരക്ഷിതമല്ല, പാകിസ്ഥാനിലേക്ക് വരരുത്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ പാക് താരത്തിന്റെ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍, കോലിയെ ജോ റൂട്ടുമായി താരതമ്യം ചെയ്ത് പോസ്റ്റിട്ടിരുന്നു. കോലിയേക്കാള്‍ കേമനാണ് റൂട്ട് സ്ഥാപിക്കാനുള്ള ശ്രമമാണ് വോണ്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഇരുവരുടേയും ടെസ്റ്റ് കരിയറുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. 'മോര്‍ണിംഗ് ഇന്ത്യ' എന്ന തലക്കെട്ടാണ് വോണ്‍ തന്റെ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. 191 ഇന്നിംഗ്സുകളില്‍ നിന്നായി 8,848 റണ്‍സാണ് കോലി നേടിയത്. 

ആ സ്ഥാനത്ത് 263 ഇന്നിംഗ്സുകളില്‍ നിന്ന് റൂട്ട് 12,131 റണ്‍സ് നേടിക്കഴിഞ്ഞെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കോലി 29 സെഞ്ചുറി നേടിയപ്പോള്‍ റൂട്ട് 32 സെഞ്ചുറികള്‍ നേടി. അര്‍ധ സെഞ്ചുറികളുടെ കാര്യത്തിലും റൂട്ട് മുന്നില്‍. 64 അര്‍ധ സെഞ്ചുറികള്‍ റൂട്ടിന്റെ അക്കൗണ്ടിലുണ്ട്. കോലിയാവട്ടെ 30 എണ്ണവും. രണ്ട് പേരുടേയും ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സ്.