പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെ ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലെന്നാണ് മദന്‍ ലാല്‍ പറയുന്നത്.

മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ മദന്‍ ലാല്‍. പരിക്കിന്റെ പിടിയിലായിരുന്ന ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെ ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലെന്നാണ് മദന്‍ ലാല്‍ പറയുന്നത്. യൂസ്‌വേന്ദ്ര ചാഹലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ആജ് തക്കുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ താരത്തിന്റെ വാക്കുകള്‍... ''സെലക്റ്റര്‍മാരും ടീം മാനേജ്‌മെന്റും കെ എല്‍ രാഹുലിനേറ്റ പരിക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണെന്ന് തോന്നുന്നു. പരിക്ക് എന്തായാലും വ്യക്തമാക്കുന്നത് നന്നായിരിക്കും. അതിനെ കുറിച്ച് സെലക്റ്റര്‍മാര്‍ സംസാരിച്ചിട്ട് പോലുമില്ല. ശ്രേയസിന്റെ കായികക്ഷമതയുടെ കാര്യത്തിലും മിണ്ടാട്ടമില്ല. രണ്ട് പേരും പരിക്കിന് ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിച്ചിട്ടില്ല. 

ഏതെങ്കിലും മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നെസ് തെളിയിച്ചശേഷം ഇരുവരേയും തിരിച്ചുവിളിച്ചാല്‍ മതിയായിരുന്നു. നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതും ഒരു മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതും രണ്ടാണ്. മാത്രമല്ല, യൂസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതും ഞെട്ടിച്ചു. വിക്കറ്റ് ടേക്കാറാണ് ചാഹല്‍. അക്‌സര്‍ പട്ടേല്‍ നന്നായി പന്തെറിയുന്നുവെള്ളത് ശരിതന്നെ. എന്നാല്‍ അക്‌സര്‍ ചെയ്യുന്നതെല്ലം രവീന്ദ്ര ജഡേജയ്ക്ക് ചെയ്യാന്‍ സാധിക്കും. അക്‌സറിന് പകരം ചാഹലാണ് ടീമില്‍ വരേണ്ടിയിരുന്നത്.'' മദന്‍ ലാല്‍ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.

ചെസ് ലോകകപ്പ് ഫൈനല്‍: ആദ്യ ഗെയിമില്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് പ്രഗ്നാനന്ദ