ഇന്ത്യക്കായി 131 ടെസ്റ്റും 225 ഏകദിനങ്ങളും കളിച്ച കപിലിന് ഒരിക്കല്‍ പോലും പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നിട്ടില്ല. അധികം മത്സരങ്ങളില്ലാത്തതും മതിയായ വിശ്രമം കിട്ടുമായിരുന്നതുമാണ് ഇതിന് കാരണമെന്ന് കപില്‍ ഓര്‍മ്മിപ്പിക്കുന്നു.

ദില്ലി: കപിലിന്റെ ചെകുത്താന്മാര്‍ ലോകം കീഴടക്കിയതിന്റെ നാല്‍പതാം വര്‍ഷമാണിത്. 1983ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ പ്രഥമ ഏകദിന ലോകകപ്പ് നേട്ടം. വീണ്ടുമൊരു ലോകകപ്പിന് കളമൊരുങ്ങുന്‌പോള്‍ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകളെന്നാണ് മുന്‍ നായകന്‍ കപില്‍ ദേവിന്റെ അഭിപ്രായം. മത്സരാധിക്യവും പരിക്കുമാണ് സമീപകാല തിരിച്ചടികള്‍ക്ക് കാരണമെന്നും അതിന് പരിഹാരമുണ്ടാക്കണമെന്നും കപില്‍ മുന്നറിയിപ്പ് നല്‍കി. 

കപില്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഏകദിന ലോകകപ്പില്‍ ഇന്ത്യ തന്നെയാണ് ഫേവറേറ്റുകള്‍. 2011ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ നമ്മള്‍ ജേതാക്കളായിരുന്നു. വീണ്ടുമൊരു ടൂര്‍ണമെന്റ് സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ ആ ജയം ആവര്‍ത്തിക്കാന്‍ ആവും. അതിന് പറ്റിയ ടീം ഇന്ത്യക്കുണ്ട്. ഇനി എങ്ങനെ താരങ്ങള്‍ അതിന് ഒരുങ്ങുന്നെന്ന് ആശ്രയിച്ചിരിക്കും കാര്യങ്ങളെന്നും കപില്‍ പറയുന്നു. മത്സരാധിക്യവും പരിക്കുമാണ് ഇന്ത്യയുടെ സമീപകാല തിരിച്ചടികള്‍ക്ക് കാരണമെന്ന് കപില്‍ പറയുന്നു. ഇപ്പോഴത്തെ ക്രിക്കറ്റ് താരങ്ങള്‍ വര്‍ഷത്തില്‍ 10 മാസമെങ്കിലും കളിക്കുന്നു. മതിയായ വിശ്രമമില്ലാത്തതാണ് പരിക്കിന് കാരണം. താരം ജോലി ഭാരം കുറക്കാന്‍ ബിസിസിഐ പ്രത്യേക പദ്ധതി തയ്യാറാക്കണം.'' കപില്‍ പറഞ്ഞു.

ഇന്ത്യക്കായി 131 ടെസ്റ്റും 225 ഏകദിനങ്ങളും കളിച്ച കപിലിന് ഒരിക്കല്‍ പോലും പരിക്ക് മൂലം പുറത്തിരിക്കേണ്ടി വന്നിട്ടില്ല. അധികം മത്സരങ്ങളില്ലാത്തതും മതിയായ വിശ്രമം കിട്ടുമായിരുന്നതുമാണ് ഇതിന് കാരണമെന്ന് കപില്‍ ഓര്‍മ്മിപ്പിക്കുന്നു. നവംബര്‍ 5ന് ആരംഭിക്കുന്ന ലോകകപ്പില്‍ എട്ടാം തിയതി ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 

ഇന്ത്യക്കായി മൂന്നാം ലോകകിരീടം നേടാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശര്‍യും സംഘവും. അതേസമയം, ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിര ആദ്യ ഏകദിനത്തിനൊരുങ്ങുകയാണ് ഇന്ത്യ. ബാര്‍ബഡോസില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക.

മുന്നില്‍ മൂന്ന് ഏകദിനങ്ങള്‍; നേട്ടങ്ങള്‍ക്കരികെ വിരാട് കോലിയും രോഹിത് ശര്‍മയും!