ആശാന്റെ ഉപദേശം സ്വീകരിച്ച് ഹര്‍ദിക് റൗണ്ട് ബോട്ടം ബാറ്റുകള്‍ ഉപയോഗിച്ച് തുടങ്ങി. അതിന്റെ ഫലം പാകിസ്ഥാനെതിരെ കണ്ടതാണ്. ടീമില്‍ അവസരം വരുമ്പോള്‍ ഇത്തരം ബാറ്റെടുക്കുമോയെന്ന് ആകാംഷയിലാണ് ആരാധകര്‍.

റാഞ്ചി: ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റര്‍മാരില്‍ ഒരാളായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. പടുകൂറ്റന്‍ സിക്‌സറുകള്‍ക്ക് പേരു കേട്ടയാളാണ് അദ്ദേഹം. പലപ്പോഴും ബൗണ്ടറി ലൈനുകളല്ല. സ്റ്റേഡിയത്തിന് പുറത്തേക്ക് പന്തടിച്ച് പറത്തുകയായിരിക്കും ധോണിയുടെ ലക്ഷ്യം. കൈക്കരുത്തിനൊപ്പം ശരിയായ ബാറ്റുകളുടെ തെരഞ്ഞെടുപ്പുമാണ് ധോണിയെ കൂറ്റന്‍ സിക്‌സറുകള്‍ കണ്ടെത്താന്‍ സഹായിച്ചിരുന്നത്.

ഇക്കാര്യത്തില്‍ ധോണിയുടെ പിന്‍ഗാമികളാണ് റിഷഭ് പന്തും ഹര്‍ദ്ദിക് പണ്ഡ്യയും. ബാറ്റിംഗ് കുറച്ച് കൂടി സ്‌ഫോടനാത്മകമാക്കാന്‍ ഇവര്‍ക്കൊരു ടിപ്പ് പറഞ്ഞു കൊടുത്തിരിക്കുകയാണ് ധോണി. പന്തുകള്‍ അനായാസം അതിര്‍ത്തി വര കടത്താന്‍ റൗണ്ട് ബോട്ടം ബാറ്റുകള്‍ ഉപയോഗിക്കണമെന്നാണ് ഇരുവര്‍ക്കും ധോണിയുടെ ഉപദേശം. ഓസ്‌ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളില്‍ പതിവ് ഹിറ്റുകള്‍കൊണ്ട് മാത്രം കാര്യമില്ലെന്ന് ടി20 ലോകകപ്പ് തുടക്കം മുതല്‍ തെളിയിച്ചതാണ്. 

ബൗണ്ടറി ലൈനില്‍ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ മക്കാര്‍ത്തി; സിക്‌സര്‍ തടഞ്ഞിട്ട ഐറിഷ് താരത്തിന്റെ വീഡിയോ

എന്തായാലും ആശാന്റെ ഉപദേശം സ്വീകരിച്ച് ഹര്‍ദിക് റൗണ്ട് ബോട്ടം ബാറ്റുകള്‍ ഉപയോഗിച്ച് തുടങ്ങി. അതിന്റെ ഫലം പാകിസ്ഥാനെതിരെ കണ്ടതാണ്. ടീമില്‍ അവസരം വരുമ്പോള്‍ ഇത്തരം ബാറ്റെടുക്കുമോയെന്ന് ആകാംഷയിലാണ് ആരാധകര്‍. പന്തിന് ഇതുവരെ പ്ലയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടില്ല. ദിനേശ് കാര്‍ത്തികാണ് വിക്കറ്റിന് പിന്നില്‍. എന്നാല്‍ ലോകകപ്പില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം കാര്‍ത്തിക് നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തില്‍ പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. 

നവംബര്‍ രണ്ടിന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പാക്കാം. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്ക അഞ്ച് പോയിന്റുമായി ഒന്നാമതാണ്. ബംഗ്ലാദേശിനെ കൂടാതെ സിംബാബ്‌വെയെയാണ് ഇന്ത്യക്ക് നേരിടേണ്ടത്. നേരത്തെ പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.