ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ നായകനെ കുറിച്ചുള്ള ചർച്ചകൾക്കിടെ മുൻ ഇന്ത്യൻ താരം മദൻ ലാൽ തന്റെ അഭിപ്രായം പങ്കുവെച്ചു. ജസ്പ്രിത് ബുമ്രയെ നായകനാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ ദിവസാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്. പുതിയ നായകന്‍ ആരാകുമെന്നുള്ള കാര്യത്തില്‍ ബിസിസിഐക്ക് മുന്നില്‍ ഒരുപാട് സാധ്യതകളുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ജസ്പ്രിത് ബുമ്ര... എന്നിങ്ങനെ നീളുന്നു നിര. പലപ്പോഴായി പരിക്കേല്‍ക്കുന്ന ബുമ്രയെ നായകസ്ഥാനം ഏല്‍പ്പിക്കരുതെന്നുള്ള അഭിപ്രായമുണ്ട്. നില്‍വില്‍ ഗില്ലിന് സാധ്യതയേറെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി ബിസിസിഐ ഉയര്‍ത്തികൊണ്ടുവരുന്നതും ഗില്ലിനെയാണ്. 

ഇതിനിടെ മറ്റൊരു പേരുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. രോഹിത്തിന് പകരം ജസ്പ്രിത് ബുമ്രയെ ക്യാപ്റ്റനാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മദന്‍ ലാലിന്റെ വാക്കുകള്‍... ''ഇന്ത്യയെ നയിക്കാന്‍ ജസ്പ്രിത് ബുമ്രയാണ് ശരിയായ വ്യക്തി എന്ന് എനിക്ക് തോന്നുന്നു. ഫിറ്റ്‌നസ് വ്യത്യസ്തമാണ്. എന്നാല്‍, അദ്ദേഹം ഫിറ്റാണെങ്കില്‍ അദ്ദേഹമാണ് ആദ്യ ചോയ്‌സ്.'' മദന്‍ ലാല്‍ വ്യക്തമാക്കി. 

31 കാരനായ ബുംറ മുമ്പ് 2022 ല്‍ ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ പുനഃക്രമീകരിച്ച അഞ്ചാം ടെസ്റ്റിലും, 2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ 295 റണ്‍സിന്റെ വന്‍ വിജയം നേടി. പെര്‍ത്തില്‍ നടന്ന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ബുമ്ര നടത്തി. ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍സ് വിജയമായിരുന്നു പെര്‍ത്തിലേത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അവസാന ടെസ്റ്റിലും ബുമ്രയാണ് ഇന്ത്യയെ നയിച്ചിരുന്ന്.

രോഹിത്തിന്റെ വിരമിക്കലിനെ കുറിച്ചും മദന്‍ലാല്‍ സംസാരിച്ചു. ''ഒരുപാട് താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. സ്വാഭാവികമായും ടീമില്‍ ഇടം ഇല്ലാതെ വരും. അത്തരം താരങ്ങള്‍ക്ക് ആദ്യ പരിഗണന ലഭിക്കും. എന്നാല്‍ വിരമിക്കല്‍ സംബന്ധിച്ച് അവര്‍ എന്ത് തീരുമാനമെടുത്താലും അത് വ്യക്തിപരമായ തീരുമാനമാണ്. രോഹിത് അത് നന്നായി ചിന്തിച്ചിട്ടുണ്ടാകണം, അതുകൊണ്ടാണ് അദ്ദേഹം ആ തീരുമാനം എടുത്തത്.'' ലാല്‍ കൂട്ടിച്ചേര്‍ത്തു. രോഹിത്തിന്റെ തീരുമാനത്തെ മദന്‍ ലാല്‍ പിന്തുണക്കുകയും ചെയ്തു. 

1983 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു മദന്‍ ലാല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ജൂണ്‍ 20 വെള്ളിയാഴ്ച ലീഡ്സിലെ ഹെഡിംഗ്ലിയില്‍അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും.