userpic
user icon
0 Min read

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് തിരിച്ചടി; പിഎസ്എല്‍ യുഎഇയില്‍ നടത്താന്‍ അനുമതി ലഭിച്ചേക്കില്ല

setback for pcb and psl may not get permission to be held in uae

Synopsis

സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎഇയുടെ നീക്കം. ഇത് പിസിബിക്ക് കനത്ത തിരിച്ചടിയാകും.

അബുദാബി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് യുഎഇയിലേക്ക് മാറ്റാനിരിക്കുന്ന പിസിബിക്ക്ക തിരിച്ചടി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ യുഎഇ നിരസിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ടൂര്‍ണമെന്റിന്റെ നടത്തിപ്പില്‍ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ ആശങ്കകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പിഎസ്എല്ലിന് വേദിയാകാന്‍ യുഎഇ തയ്യാറാകാതിരുന്നാല്‍ അത് പിസിബിക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനുള്ളത്. ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇയില്‍ നടന്നിട്ടുമുണ്ട്. ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാകാന്‍ യുഎഇ തയ്യാറായേക്കില്ല.

ഇന്ത്യ-പാക് സംഘര്‍ഷം തുടര്‍ന്നുകൊണ്ടിരിക്കെ, പിഎസ്എല്ലുപോലുള്ള ഒരു ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്കയും യുഎഇ ബോര്‍ഡിനുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വിദേശ താരങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് വേദി മാറ്റാനുള്ള തീരുമാനമെടുത്തതെന്നാണ് പിസിബി നേരത്തേ അറിയിച്ചിരുന്നത്. നേരത്തേ റാവല്‍പിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

പെഷവാര്‍ സാല്‍മി - കറാച്ചി കിംഗ്‌സ് മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സംഭവം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നതായി പിസിബി ചെയര്‍മാന്‍ മുഹ്സിന്‍ നഖ്വി പറഞ്ഞിരുന്നു. പിന്നാലെ മത്സരം റദ്ദാക്കുകയായിരുന്നു. ജെയിംസ് വിന്‍സ്, ടോം കറന്‍, സാം ബില്ലിങ്സ്, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, ലൂക്ക് വുഡ്, ടോം കോഹ്ലര്‍-കാഡ്മോര്‍ എന്നീ ഇംഗ്ലീഷ് താരങ്ങളും ഡേവിഡ് വാര്‍ണര്‍, ജേസണ്‍ ഹോള്‍ഡര്‍, റാസ്സി വാന്‍ഡെര്‍ ഡസ്സന്‍  ഇംഗ്ലണ്ട് പരിശീലകരായ രവി ബൊപ്പാരയും അലക്സാണ്‍ഡ്ര ഹാര്‍ട്ട്ലിയും തുടങ്ങിയ പ്രമുഖര്‍ പാകിസ്ഥാനിലുണ്ട്.

അതേസമയം, അതിര്‍ത്തിയിലെ  സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും ബിസിസിഐയെ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

Latest Videos