പുതിയ ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ ഇരുവരും ഫോമിലാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും ഇക്കാര്യം തന്നെയാണ് പറയുന്നത്. ഇരുവര്‍ക്കും ഫോമിലെത്താനുള്ള സുവര്‍ണാവസരമാണിതെന്നാണ് ജാഫറിന്റെ പക്ഷം.

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ മോശം പ്രകടനാണ് വിന്‍ഡീസിനെതിരെ നാലാം ടി20ക്ക് ഇറങ്ങുമ്പോള്‍ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇരുവര്‍ക്കും ടി20 പരമ്പരയില്‍ ഫോമിലാവാന്‍ സാധിച്ചിട്ടില്ല. മൂന്നാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ 12 റണ്‍സും രണ്ടാം മത്സരത്തില്‍ ഏഴിനും സഞ്ജു പുറത്തായിരുന്നു. മൂന്ന്, ഏഴ്, ആറ് എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് ടി20കളില്‍ ശുഭ്മാന്‍ ഗില്ലിന്റെ സ്‌കോറുകള്‍. 

ഇന്ന് പുതിയ ഗ്രൗണ്ടിലേക്കെത്തുമ്പോള്‍ ഇരുവരും ഫോമിലാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും ഇക്കാര്യം തന്നെയാണ് പറയുന്നത്. ഇരുവര്‍ക്കും ഫോമിലെത്താനുള്ള സുവര്‍ണാവസരമാണിതെന്നാണ് ജാഫറിന്റെ പക്ഷം. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഫ്‌ളോറിഡയിലെ സന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണ്. 

ഹൈസ്‌കോറിംഗ് ഗെയിമാണ് പ്രതീക്ഷിക്കുന്നത്. മോശം ഫോമിലുള്ളവര്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുക. സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, യശസ്വീ ജെയ്‌സ്വാള്‍ എന്നിവര്‍ ഈ പിച്ചില്‍ കളിക്കുന്നത് ഗുണം ചെയ്യും. പന്ത് കൃത്യതയോടെ ബാറ്റിലേക്ക് തന്നെ വരും. സഞ്ജുവിനൊക്കെ റണ്‍സ് കണ്ടത്തേണ്ടത് അത്യാവശ്യമാണ്. ഈ അവസരം പരമാവധി ഉപയോഗിക്കണം.'' ജാഫര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ ഇന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. സഞ്ജു വിക്കറ്റ് കീപ്പറായി തുടരും.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.