മത്സരത്തിന് ഒരുദിവസം മുമ്പെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ടോസിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഓസ്ട്രേലിയ നിര്‍ബന്ധിതരായിരുന്നു.

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ സെഞ്ചുറി കരുത്തില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. 33 റണ്‍സോടെ മിച്ചല്‍ സ്റ്റാര്‍ക്കും റണ്ണൊന്നുമെടുക്കാതെ നഥാന്‍ ലിയോണും ക്രീസില്‍. അലക്സ് ക്യാരി 106 റണ്‍സടിച്ച് ടോപ് സ്കോററായപ്പോള്‍ 82 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും ഓസീസിനായി തിളങ്ങി.

അവസാന നിമിഷം നാടകീയ മാറ്റം

മത്സരത്തിന് ഒരുദിവസം മുമ്പെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം ടോസിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്താന്‍ ഓസ്ട്രേലിയ നിര്‍ബന്ധിതരായിരുന്നു. അസുഖബാധിതനായ സ്റ്റീവ് സ്മിത്തിന് പകരം നേരത്തെ പ്രഖ്യാപിച്ച ടീമില്‍ ഇല്ലാതിരുന്ന ഉസ്മാന്‍ ഖവാജയെ ഓസീസ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചു. ഖവാജ തിരിച്ചെത്തിയെങ്കിലും ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനായി ട്രാവിസ് ഹെഡ് തന്നെയാണ് ഓപ്പണറായി ഇറങ്ങിയത്. ജേക്ക് വെതറാള്‍ഡിനൊപ്പം ഓപ്പണ്‍ ചെയ്ത ഹെഡിന് പക്ഷെ 10 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വെതറാള്‍ഡ് 18 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ മാര്‍നസ് ലാബുഷെയ്നും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് ഓസീസിനെ 94 റണ്‍സിലെത്തിച്ചു.

എന്നാല്‍ സ്കോര്‍ 94ല്‍ നില്‍ക്കെ ലാബുഷെയ്നിനെയും(19) ഒരു പന്തിന്‍റെ ഇടവേളയില്‍ കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായതോടെ പതറിയ ഓസീസിനെ ക്യാരി-ഖവാജ സഖ്യമാണ് കരകയറ്റിയത്. 91 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ സ്കോര്‍ 185ല്‍ നില്‍ക്കെ ഖവാജയെ(82) വില്‍ ജാക്സ് മടക്കിയെങ്കിലും ജോഷ് ഇംഗ്ലിസിനെയും(32), നായകന്‍ പാറ്റ് കമിന്‍സിനെയും(13), മിച്ചല്‍ സ്റ്റാര്‍ക്കിനെയും കൂട്ടുപിടിച്ച് ക്യാരി പോരാട്ടം തുടര്‍ന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്യാരിയെ(106) വില്‍ ജാക്സ് പുറത്താക്കിയെങ്കിലും സ്റ്റാര്‍ക്ക് നിലയുറപ്പിച്ചതോടെ ഓസീസ് സ്കോര്‍ 300 കടന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും ബ്രെയ്ഡന്‍ കാര്‍സും വില്‍ ജാക്സും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പരയില്‍ 2-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക