ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് തിലക് വര്‍മയെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 39 റണ്‍സ് നേടി

ഹൈദരാബാദ്: ഇരുപതാം വയസില്‍ ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറിയതിന് പിന്നാലെ താരത്തെ കുറിച്ച് ആരാധകര്‍ക്കെല്ലാം നൂറ് നാവ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം രോഹിത് ശര്‍മയും തിലകിനെ വാനോളം പുകഴ്ത്തിയിരുന്നു. ഇരുത്തം വന്ന താരമാണ് തിലക് എന്നായിരുന്നു രോഹിത്തിന്റെ അഭിപ്രായം. ഇതിനിടെ പലരും തിലകിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്നും വാദിക്കുന്നും. ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ നാലാം നമ്പറില്‍ തിലകിനെ ഉപയോഗിക്കാമെന്ന് പറയുന്നവുണ്ട്. 

മുന്‍ ഇന്ത്യന്‍ സെലക്റ്റര്‍ എം എസ് കെ പ്രസാദിനും ഇതേ അഭിപ്രായമാണ്. ശ്രേയസ് അയ്യര്‍ ലോകകപ്പിനെത്തിയില്ലെങ്കില്‍ തിലകിനെ കൊണ്ടുവരാമെന്നാണ് പ്രസാദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ശ്രേയസ് അയ്യര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ തിലക് വര്‍മയെ കൊണ്ടുവരികെയന്നുള്ളത് മോശം ആശയമല്ല. തിലകിനെ കൊണ്ടുവരുന്നതില്‍ തെറ്റില്ല. ഇനി ടീമില്‍ ഉള്‍പ്പെട്ടാലും ഇല്ലെങ്കിലും വരും കാലങ്ങളില്‍ തിലക് ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമായിരിക്കും. 

ഹൈദരാബാദിന് വേണ്ടിയുള്ള തിലകിന്റെ പ്രകടനങ്ങള്‍ നോക്കൂ. 25 ലിസ്റ്റ് എ മത്സരങ്ങളില്‍ 55+ ശരാശരിയുണ്ട് താരത്തിന്. ഇതില്‍ അഞ്ച് വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. അതിനര്‍ത്ഥം, അദ്ദേഹത്തിന്റെ അര്‍ധ സെഞ്ചുറികള്‍ സെഞ്ചുറികളാക്കാന്‍ വലിയ കഴിവുണ്ടെന്നാണ്. അതും 100ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റില്‍.'' എംഎസ്‌കെ പ്രസാദ് പറഞ്ഞു.

ദ്രാവിഡും രോഹിത്തും പിന്തുണച്ചത് വലിയ കാര്യം; അവന്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് മുന്‍ സെലക്റ്റര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് തിലക് വര്‍മയെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെത്തിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 39 റണ്‍സ് നേടി. രണ്ടാം ടി20യില്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സോടെയും 51 റണ്‍സാണ് നേടിയത്. തിലകിന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റിയായിരുന്നിത്. മൂന്നാം മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 49ല്‍ നില്‍ക്കേ ടീം വിജയിക്കുകയായിരുന്നു.