വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനത്തില്‍ 14.11 ശരാശിയില്‍ നേടിയത് 78 റണ്‍സ് മാത്രം. ഏകദിന ക്രിക്കറ്റില്‍ തനിക്ക് വെല്ലുവിളികളുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു സൂര്യ.

ഹൈദരാബാദ്: ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റില്‍ അതേ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല. ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് അദ്ദേഹം. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായിരുന്നു സൂര്യ. വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനത്തില്‍ 14.11 ശരാശിയില്‍ നേടിയത് 78 റണ്‍സ് മാത്രം. ഏകദിന ക്രിക്കറ്റില്‍ തനിക്ക് വെല്ലുവിളികളുണ്ടെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു സൂര്യ. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹമുണ്ടാവുമോ എന്നുള്ള കാര്യം പോലും ഉറപ്പില്ല. 

എന്നാല്‍ ഇന്ത്യന്‍ മുന്‍ സെലക്റ്റര്‍ എം എസ് കെ പ്രസാദ് പറയുന്നത് സൂര്യകുമാര്‍ ലോകകപ്പിനുണ്ടാവുമെന്നാണ്. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രസാദിന്റെ വാക്കുകള്‍...''എനിക്ക് നൂറ് ശതമാനം ഉറപ്പാണ് സൂര്യകുമാര്‍ യാദവ് ഏകദിന ലോകകപ്പ് കളിക്കുമെന്നുള്ളത്. ടി20 ഫോര്‍മാറ്റില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യ. അതിനര്‍ത്ഥം, സൂര്യക്ക് പ്രത്യേക കഴിവുകളുണ്ടെന്നാണ്. അത് നമ്മള്‍ ടി20 ഫോര്‍മാറ്റിലും ഐപിഎല്ലിലും കണ്ടതാണ്. സമ്മര്‍ദ്ദ ഘട്ടത്തില്‍ സൂര്യ പലപ്പോഴും ടീമിന്റെ രക്ഷകനായിട്ടുണ്ട്.

എനിക്ക് തോന്നുന്നത് സൂര്യ ടീമില്‍ തന്റെ റോളെന്താണെന്ന് മനസിലാക്കാന്‍ വൈകിയെന്നാണ് എനിക്ക് തോന്നിയത്. അതെല്ലാം ഗൗരവത്തിലെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയാല്‍ അദ്ദേഹത്തിന് ലോകകപ്പില്‍ ഇന്ത്യയുടെ മികച്ച ഫിനിഷറാവാന്‍ സാധിക്കും. സൂര്യക്ക് കഴിവുണ്ട്, അതുകൊണ്ടുതന്നെ പിന്തുണ നല്‍കുക തന്നെവേണം. ഇതുവരെ രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ചെയ്തത് പ്രശംസനീയമായ കാര്യമാണ്. സൂര്യയുടെ റോള്‍ (ഫിനിഷര്‍) എന്താണെന്ന് മനസിലാക്കികൊടുക്കാന്‍ അവര്‍ക്കായി. ഇക്കാര്യം സൂര്യക്ക് ഏറെ സഹായം ചെയ്യും.'' പ്രസാദ് വ്യക്താക്കി.

സഞ്ജു സാംസണ്‍ ഏഷ്യാ കപ്പിനുണ്ടാകുമോ? രോഹിത് ശര്‍മയുടെ വാക്കുകള്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്

മുപ്പത്തിരണ്ടുകാരനായ സൂര്യകുമാര്‍ 51 ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറിയോടെ നേടിയത് 1780 റണ്‍സ്. എന്നാല്‍ 26 ഏകദിനത്തില്‍ നിന്ന് നേടിയത് 511 റണ്‍സ് മാത്രവും.